ഗാസയ്ക്കുമേൽ ആക്രമണം തുടർന്നാൽ കാഴ്ചക്കാരായി നിൽക്കില്ലെന്ന് ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്

ഗാസയ്ക്കുമേൽ ആക്രമണം തുടർന്നാൽ കാഴ്ചക്കാരായി നിൽക്കില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ഇസ്രയേൽ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാൻ ചൈനയോട് അഭ്യര്‍ത്ഥിച്ചതോടെ, പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായി നിലനിൽക്കുന്നുണ്ട്.

ഇസ്രയേൽ ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടത്. എന്നാൽ ഗാസ എന്നും കയ്യടക്കി വെക്കാനോ അവിടെ സ്ഥിരമായി തങ്ങാനോ ഉദ്ദേശമില്ലെന്ന് യുഎന്നിലെ ഇസ്രയേൽ വക്താവ് വ്യക്തമാക്കി. നിരപരാധികൾ കൊല്ലപ്പെടുന്നതിനെ ചൊല്ലി അന്താരാഷ്ട്ര സമ്മർദം ശക്തമായതോടെ ഇസ്രയേലിന്റെ കരയുദ്ധം വൈകുകയാണ്. ഗാസയ്ക്കുള്ളിൽ കടന്ന് ഇസ്രയേൽ സൈന്യത്തിന് കനത്ത ആൾനാശം ഉണ്ടായാൽ അത് ജനവികാരം എതിരാക്കുമെന്ന ഭയം ബെന്യാമിൻ നെതന്യാഹുവിനുവിനുണ്ട്.

ഗാസയ്ക്കുള്ളിൽ ഹമാസ് തടവിലാക്കിയിരിക്കുന്ന 120 ബന്ദികളുടെ ജീവനാണ് സൈനിക നീക്കത്തിന് മറ്റൊരു തടസം. ലെബനൻ അതിർത്തിയിൽ ഹിസ്ബുല്ലയുടെ ആക്രമണം ശക്തമായതോടെ അവിടുത്തെ ചില മേഖലകളിൽ നിന്ന് ജനങ്ങളെ ഇസ്രയേൽ ഒഴിപ്പിച്ചു തുടങ്ങി.

ഗാസയ്ക്കുള്ളിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. വടക്കൻ ഗാസയിൽനിന്ന് അഞ്ചുലക്ഷം പേർ വീടുവിട്ടു. ലക്ഷക്കണക്കിനാളുകൾ തെരുവിലാണ്. ആശുപത്രികളിലെ ജനറേറ്ററുകൾ പ്രവർത്തിക്കുന്ന ഇന്ധനം കൂടി ഇന്ന് തീരുമെന്ന് യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

Top