ഇറാന്‍ നടത്തുന്ന ആക്രമണം തടയാന്‍ അമേരിക്ക സൈന്യത്തെ അയക്കുന്നെന്ന വാര്‍ത്ത തെറ്റെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ നടത്തുന്ന ആക്രമണം നേരിടാന്‍ അമേരിക്ക സൈനികരെ അയക്കുന്നെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷാവസ്ഥ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഒരു ലക്ഷത്തി ഇരുപതിനായിരം സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അമേരിക്ക തീരുമാനിച്ചതായി റിപ്പോര്‍ട്ട് വന്നത്.

എന്നാല്‍ ഇറാനുമായി ഒരു യുദ്ധത്തിന് ട്രംപിന് താത്പര്യമില്ലെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇത്തരമൊരു പ്രതികരണം വന്നിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ യുദ്ധത്തിലേക്ക് നയിക്കും വിധം ഇറാനെ സമ്മര്‍ദത്തിലാക്കുന്ന കാര്യങ്ങള്‍ ചെയ്യേണ്ടെന്നാണ് തീരുമാനം.

ഹോര്‍മുസ് പാത അടക്കുമെന്ന ഇറാന്റെ ഭീഷണിയെ തുടര്‍ന്ന് അമേരിക്ക ഗള്‍ഫ് മേഖലയിലേക്ക് യുദ്ധ കപ്പലുകളും പോര്‍വിമാനങ്ങളും അയച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥയില്‍ ഇളവ് വരുത്തുന്നതിനായി സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ യൂറോപ്പ്യന്‍ സഖ്യകക്ഷികളുടെ സഹായം തേടിയിരുന്നു. അതേസമയം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനെയി കഴിഞ്ഞ ദിവസം തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Top