ഹിജാബ് ധരിച്ചില്ലെന്ന് ആരോപണം; ഇറാനില്‍ പെണ്‍കുട്ടിക്ക് മെട്രോയില്‍ ക്രൂരമര്‍ദനം

ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനത്തിനിരയായി പതിനാറുകാരി. ടെഹ്‌റാന്‍ മെട്രോയില്‍ സഞ്ചരിക്കുകയായിരുന്ന അര്‍മിത ഗരവന്ദ് ആണ് മതപൊലീസ് ഉദ്യോഗസ്ഥരുടെ മര്‍ദനത്തിനിരയായി അബോധാവസ്ഥയിലായത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല.

എന്നാല്‍ ഇക്കാര്യം നിഷേധിച്ച അധികൃതര്‍ പെണ്‍കുട്ടി കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പറഞ്ഞു. അതേസമയം വന്‍ സുരക്ഷയിലാണ് ഇറാന്‍ അധികൃതര്‍ പെണ്‍കുട്ടിക്ക് ചികിത്സ നല്‍കുന്നത്. വസ്ത്രധാരണത്തിന്റെ പേരില്‍ അറസ്റ്റിലായ മഹ്‌സ അമിനി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വന്‍ പ്രക്ഷോഭം നടന്ന സാഹചര്യത്തിലാണ് പൊലീസ് കടുത്ത മുന്‍കരുതലുകള്‍ സ്വീകരിച്ചത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഗരവന്ദിനെതിരായ അതിക്രമത്തിനെതിരെ കുര്‍ദ് വംശജരുടെ സംഘടനയായ ഹെന്‍ഗാവ് രംഗത്തെത്തി. സദാചാര പൊലീസിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഗരവന്ദിനെ ഉപേക്ഷിച്ചുപോകുകയായിരുന്നു. ടെഹ്‌റാനിലെ ഫജ്ര്‍ ആശുപത്രിയില്‍ വന്‍ സുരക്ഷയിലാണ് ചികിത്സ നല്‍കുന്നത്. ബന്ധുക്കളെ പോലും പെണ്‍കുട്ടിയെ കാണാന്‍ അനുവദിച്ചില്ല.

Top