യുഎസ് സൈനിക താവളങ്ങളിലേക്ക് മിസൈലാക്രണം; ഇറാന്‍ തിരിച്ചടിക്കുന്നു

ബാഗ്ദാദ്: ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രണം നടത്തി. 12-ലധികം ബാലസ്റ്റിക് മിസൈലുകള്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല.യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം നടന്നതിന് പിന്നാലെയാണ് ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി.

അമേരിക്കൻ സമയം ചൊവ്വാഴ്ച വൈകിട്ട് പെൻറഗൺ വക്താവ് ജോനാഥൻ ഹൊഫ്മാനാണ് ഇറാഖിൽ അമേരിക്കൻ സൈനികരെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തിയ വിവരം പുറത്തു വിട്ടത്. അൽ അസദിൽ അമേരിക്കൻ സൈന്യം തങ്ങുന്ന അൽ അസദ് എയർ ബേസും അമേരിക്കൻ സൈനികളും സഖ്യരാജ്യങ്ങളിലും സൈനികരും തങ്ങുന്ന ഇർബിലിലെ സൈനികതാവളവും ലക്ഷ്യമിട്ട് ഒരു ഡസനോളം മിസൈലുകൾ വർഷിച്ചിട്ടുണ്ട്. ആക്രണമണത്തിൽ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി എന്ന കാര്യം പരിശോധിച്ചു വരികയാണ് – ഹൊഫ്മാൻ അറിയിച്ചു.

ഇറാൻറെ ഉന്നത സൈനിക കമാൻഡർ ഖ്വാസിം സൊലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ ഇറാൻ പ്രഖ്യാപിച്ചു. ആക്രമണത്തിന് പിന്നാലെ ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചു കയറുകയാണ്. ഓയിൽ വില ഇതിനോടകം 3.5 ശതമാനം വർധിച്ചു എന്നാണ് വിവരം.

കഴിഞ്ഞ ദിവസം അമേരിക്കൻ സൈന്യത്തെ ഭീകരസംഘടനയായി ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇറാനെ ലക്ഷ്യം വയ്കുന്ന ഏത് കേന്ദ്രങ്ങളും തങ്ങൾ നശിപ്പിക്കുമെന്നും അമേരിക്കൻ സൈനിക താവളങ്ങൾക്ക് ഇടം നൽകിയ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയംയുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻറെ മുതിർന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ മൃതദേഹം സംസ്‌കരിച്ചു.വൻ ജനാവാലിയെ സാക്ഷിയാക്കി ജന്മ നാടായ കെർമനിലായിരുന്നു കബറടക്കം. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുവാൻ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്. വിലാപയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 56 ആയി, പരിക്കേറ്റ് 200 ഓളം പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

Top