ഇറാൻ തടവിലാക്കിയ യുവതിയെ വിട്ടയയ്ക്കണമെന്ന് ബ്രിട്ടൻ

ലണ്ടൻ: ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് ഇറാൻ തടവിലാക്കിയ യുവതിയെ വിട്ടയയ്ക്കണമെന്ന് ബ്രിട്ടൻ. യുവതിക്കെതിരെ ചുമത്തിയ തടവുശിക്ഷ തികച്ചും അന്യായമാണെന്ന് ബ്രിട്ടൻ ചൂണ്ടിക്കാട്ടി. അഞ്ചു വർഷമായി വീട്ടുതടങ്കലിലാക്കിയ യുവതിയെ വീണ്ടും ഒരു വർഷം കൂടി ജയിലിൽ ഇടാനാണ് തീരുമാനം. ഇത് ക്രൂരതയും മനുഷ്യാവകാശ ലംഘനവുമാണെന്നും ഇരുരാജ്യങ്ങളുടേയും നിയമങ്ങളെ പരിഗണിച്ചിട്ടില്ലെന്നും ബ്രിട്ടൻ ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ്- ഇറാനിയൻ പൗരത്വമുളള നാസാനിൻ സാഗ്ഹാരി റാറ്റ്ക്ലിഫെന്ന യുവതിയെയാണ് ഇറാൻ തടവിലാക്കിയത്. ഇരട്ടപൗരത്വമുള്ള 42കാരിയെ ശിക്ഷിച്ചിരിക്കുന്നത് യാതൊരു അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ പേരിലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബും നാസാനിനായി രംഗത്തെത്തിയിരുന്നു.

യുവതിയുടെ കുടുംബം ബ്രിട്ടനിലാണ്. എത്രയും പെട്ടന്ന് സ്വന്തം കുടുംബത്തിനൊപ്പം ചേരാൻ അനുവദിക്കണമെന്നും ബോറിസ് ജോൺസൻ പറഞ്ഞു. തോംസൺ റോയിട്ടഴ്‌സ് ഫൗണ്ടേഷന്റെ സന്നദ്ധപ്രവർത്തക എന്ന നിലയിലാണ് നാസാനിൻ ഇറാനിൽ പ്രവർത്തിച്ചിരുന്നത്. 2016ലാണ് ടെഹ്‌റാൻ വിമാനത്താവളത്തിൽ വെച്ച് നാസാനിൻ അറസ്റ്റ് ചെയ്യപ്പെട്ടത്. സ്വന്തം കുട്ടിയെ കാണാനായി ബ്രിട്ടനിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റ് .

Top