ഇറാനും ചൈനയും എണ്ണ വ്യാപാരത്തിൽ ധാരണയായി

ടെഹ്‌റാൻ: ഇറാനുമായി ചൈന എണ്ണവ്യാപാരത്തിൽ ധാരണയിലെത്തി. ഇറാനിൽ നിന്ന് അടുത്ത 25 വർഷത്തേക്ക് എണ്ണ ഇറക്കുമതി ചെയ്യാമെന്നാണ് ബീജിംഗ് കരാറൊപ്പിട്ടിരിക്കുന്നത്. ഇറാനിലെ വിവിധ പദ്ധതികൾക്കായി 50,000 കോടിയുടെ നിക്ഷേപമാണ് ചൈന ഇതിന് പകരമായി നടത്തുക. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ഈ ബംപും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സാഫ്രിയുമാണ് കരാർ ഒപ്പിട്ടത്.

ആദ്യമായാണ് ഇത്ര നീണ്ട കാലയളവിലേക്ക്  ഇറാൻ ഒരു വിദേശ രാജ്യവുമായി ഒരു കരാർ ഒപ്പിടുന്നത്. 2001ൽ റഷ്യയുമായി പത്തു വർഷത്തെ കരാർ ഒപ്പിട്ടതാണ് ഇതിന് മുമ്പുള്ള നീണ്ട കാലയളവ്. ആണവ കരാറിലാണ് റഷ്യയുമായി കരാറുണ്ടായിരുന്നത്. അതുപോലും അഞ്ചു വർഷം വീതമുള്ള രണ്ട് ഘട്ടമായിട്ടായിരുന്നു. ചൈനയുമായുള്ള കരാർ പ്രകാരം ഇറാനിലെ ബാങ്കിംഗ്, ടെലകോം, തുറമുഖം, റെയിൽവേ, ആരോഗ്യം, വിവരസാങ്കേതിക മേഖല എന്നിവിടങ്ങളിൽ ചൈന മുതൽ മുടക്കും.

അമേരിക്ക നേരിട്ട് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളാണ് ഇറാനും ചൈനയും. ആണവ ആയുധനിയന്ത്രണം ലംഘിച്ചതിനാണ് ഇറാനുമായി അമേരിക്ക ഇടഞ്ഞത്. ഐക്യാരാഷ്ട്ര സഭയുടെ നിർദ്ദേശങ്ങൾ ഇറാൻ ലംഘിക്കുന്നുവെന്ന നയം മുൻനിരത്തിയാണ് അമേരിക്ക ടെഹ്‌റാനെതിരെ ഉപരോധം തുടരുന്നത്. സമീപകാലത്തെ എല്ലാ വിഷയങ്ങളിലും ചൈന അമേരിക്കയുടെ മുഖ്യശത്രുവായിരിക്കുകയാണ്. ആഗോളതലത്തിൽ ഒന്നാമനാകാനുള്ള ചൈനയുടെ എല്ലാ ശ്രമങ്ങളും തടയുമെന്ന് ജോ ബൈഡൻ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

Top