വാഷിങ്ടൺ: ദക്ഷിണ സിറിയയിലെ യുഎസ് സൈനിക താവളം ആക്രമിച്ചത് ഇറാനാണെന്ന് ഉന്നത അമേരിക്കൻ വൃത്തങ്ങൾ. ഡ്രോണുകൾ അയച്ചത് ഇറാനിൽ നിന്നല്ലെങ്കിലും, അവരുടെ സഹായത്തോടെയാണ് ആക്രമണം നടന്നതെന്ന് യുഎസ് വിലയിരുത്തുന്നതായി അസോസിയേറ്റഡ് പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ദക്ഷിണ സിറിയയിലെ അൽതാൻഫ് സൈനിക താവളമാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. സ്ഫോടന ശേഷിയുള്ള അഞ്ചു ഡ്രോണുകളാണ് സൈനിക കേന്ദ്രം ലക്ഷ്യമാക്കി വന്നത്. അതെ സമയം സംഭവത്തിൽ ആളപായo സ്ഥിരീകരിച്ചിട്ടില്ല . എങ്കിലും യു.എസ്- ഇറാൻ ബന്ധം ആക്രമണത്തിലൂടെ കൂടുതൽ വഷളാകുമെന്ന് പശ്ചിമേഷ്യൻ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു .
ഐ.എസ് ആക്രമണം പ്രതിരോധിക്കാൻ യുഎസും സഖ്യ കക്ഷികളും സിറിയൻ സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത് അൽതാൻഫ് സൈനിക കേന്ദ്രത്തിൽ നിന്നാണ്. തെഹ്റാനിൽ നിന്നും ദക്ഷിണ ലെബനാനിലേക്കുള്ള വഴിമധ്യേയാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്.