അബുദാബി: ഐ.പി.എല്ലില്‍ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. 10 പന്തുകള്‍ ബാക്കിനില്‍ക്കെ രാജസ്ഥാന്‍ വിജയത്തിലെത്തി. 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് സഞ്ജു സാംസണ്‍ – ബെന്‍ സ്‌റ്റോക്ക്‌സ് കൂട്ടുകെട്ടാണ് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്ക്‌സ് 60 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും 14 ഫോറുമടക്കം 107 റണ്‍സോടെ പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ സഞ്ജു 31 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാലു ഫോറുമടക്കം 54 റണ്‍സുമായി സ്റ്റോക്ക്‌സിന് ഉറച്ച പിന്തുണ നല്‍കി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 152 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ആദ്യ ഇന്നിംഗ്സിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 195 റൺസ് നേടിയത്. 21 പന്തുകളിൽ 2 ഫോറും ഏഴ് സിക്സറും സഹിതം 60 റൺസ് നേടിയ ഹർദ്ദിക് പാണ്ഡ്യ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (40), ഇഷാൻ കിഷൻ (37), സൗരഭ് തിവാരി (34) എന്നിവരും മുംബൈക്കായി തിളങ്ങി. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചറും ശ്രേയാസ് ഗോപാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇത്തവണത്തെ ജയത്തോടെ രാജസ്ഥാൻ ആറാം സ്ഥാനത്തെത്തി. 12 മത്സരങ്ങളിൽ നിന്ന് രാജസ്ഥാന് 10 പോയിൻ്റുണ്ട്.