ഐപിഎൽ 2022; നാളെ ചെന്നൈ കൊൽക്കത്ത പോരാട്ടം

പിഎല്‍ പതിനഞ്ചാം സീസണിന് നാളെ മുംബൈയില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വാംഖഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനമാണ് ഇത്തവണത്തെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും വന്നതോടെ ഈ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ പത്ത് ടീമുകളാണ് മത്സരിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും തുടക്കം പ്രതിസന്ധിയാണ്. ഓസീസ് താരങ്ങളായ ആരോണ്‍ ഫിഞ്ചിനും പാറ്റ് കമ്മിന്‍സിനും ആദ്യ നാല് മത്സരങ്ങളില്‍ കളിക്കാനാകില്ല. പാകിസ്താനുമായുള്ള ഓസ്‌ട്രേലിയയുടെ പരമ്പര തീരുന്ന ഏപ്രില്‍ 5 വരെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങളെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണിംഗില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസീസ് താരം ഡേവിഡ് വാര്‍ണറിന് പകരക്കാരനെ തേടണം നായകന്‍ റിഷഭ് പന്തിന്. ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് മൂന്ന് കളികളില്‍ ഉണ്ടാകില്ല. ബംഗ്ലാദേശിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം കാരണം ലുംഗി എന്‍ഗിഡി, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നീ വിദേശ താരങ്ങളേയും ആദ്യ മത്സരത്തില്‍ ഡല്‍ഹിക്ക് ഇറക്കാനാകില്ല. പരുക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാകാത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്കിയയും തുടക്കത്തില്‍ പുറത്തിരിക്കും.

പഞ്ചാബ് കിംഗ്സിനും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ ആദ്യ മത്സരത്തിന് ഉണ്ടാകില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇംഗ്ലീഷ് ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോയും ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കില്ല. പരുക്കേറ്റ മാര്‍ക്ക് വുഡിന് പകരം ആന്‍ഡ്രൂ ടൈയെ ടീമിലെത്തിച്ചെങ്കിലും ആദ്യ ആഴ്ച ലഖ്നൗ ടീമിനും തലവേദനയാണ്. മാര്‍ക്കസ് സ്റ്റോയിനിസ്, ജേസണ്‍ ഹോള്‍ഡര്‍, കൈല്‍ മയേഴ്സ് എന്നീ വിദേശ താരങ്ങളേയും ആദ്യ മത്സരത്തില്‍ ഇറക്കാനാകില്ല.

 

Top