ഐപിഎല്‍; ടൂര്‍ണമെന്റ് നീട്ടിവച്ചത് സ്വാഗതം ചെയ്ത് വിവിഎസ് ലക്ഷ്മണ്‍

ഹൈദരാബാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ പതിനാലാം സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചത് സ്വാഗതം ചെയ്ത് ഇന്ത്യന്‍ മുന്‍താരവും സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉപദേശകനുമായ വിവിഎസ് ലക്ഷ്മണ്‍.

രണ്ട് നഗരങ്ങളിലായി താമസിക്കുകയായിരുന്നു നാല് ടീമുകളുടെ ബയോ-ബബിളില്‍ പാളിച്ചകളുണ്ടായതിനെ തുടര്‍ന്ന് ഐപിഎല്‍ നീട്ടിവയ്ക്കുന്നത് അപ്രതീക്ഷിതമെങ്കിലും ഉചിതമായ തീരുമാനമാണ്. ഇത്തരം അസാധാരണ ഘട്ടങ്ങളില്‍ ശാരീരിക ആരോഗ്യവും മാനസികാരോഗ്യവുമാണ് കൂടുതല്‍ പ്രധാനം. വലിയ ജാഗ്രതയോടെ തയ്യാറാക്കിയ ബയോ-ബബിള്‍ പാളി എന്നത് കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒരു മില്ലി സെക്കന്‍ഡ് പോലും വീഴ്ച പാടില്ല എന്ന പാഠമാണ്.

ഒരു നഗരത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് പോകുമ്പോള്‍ പോലും ഐപിഎല്ലിലെ പ്രോട്ടോക്കോളുകളില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലും ചെന്നൈ സൂപ്പര്‍ കിംഗ്സിലും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഞങ്ങളുടെ ആശങ്ക വര്‍ധിച്ചു.

ഞങ്ങള്‍(സണ്‍റൈസേഴ്സ്) ചെന്നൈയുമായി ഒരു മത്സരം പൂര്‍ത്തിയാക്കിയതേയുണ്ടായിരുന്നുള്ളൂ. ഞങ്ങളില്‍ പലരും പഴയ സുഹൃത്തുക്കളുമായി ഇടപഴകി. അതിനാല്‍ കൊവിഡ് പരിശോധനാഫലം വരുന്നത് വരെ ഉത്കണ്ഠയും അരക്ഷിതാവസ്ഥയുമുണ്ടായിരുന്നു.

കൊവിഡ് പോസിറ്റീവായ വൃദ്ധിമാന്‍ സാഹ വേഗം സുഖംപ്രാപിക്കട്ടെ. ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ സാഹയെ കളിപ്പിക്കാനിരുന്നതാണ്. എന്നാല്‍ ശനിയാഴ്ച രാത്രി നേരിയ ചൂട് അനുഭവപ്പെട്ടതോടെ ഉടനടി ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു. എല്ലാ മുന്‍കരുതലുകളും എടുത്തിട്ടും സാഹയ്ക്ക് കൊവിഡ് എങ്ങനെ പിടിപെട്ടു എന്ന അത്ഭുതം ഞങ്ങള്‍ക്കുണ്ട്’ എന്നും വിവിഎസ് പറഞ്ഞു.

 

Top