ഐ.പി.എല്‍; ഇന്ന് ഡല്‍ഹി – കൊല്‍ക്കത്ത പോരാട്ടം

.പി.എല്‍ കിരീട പോരിലെ ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത വരുന്നത്. എന്നാല്‍ ധോണിയുടെ കരുത്തില്‍ തോറ്റുപോയ ഋഷഭ് പന്തിനും കൂട്ടര്‍ക്കും ഇന്ന് ജയിച്ചാല്‍ സ്വപ്ന തുല്യമായ ഫൈനലാണ് കാത്തിരിക്കുന്നത്.

കൊല്‍ക്കത്തയുമായി 29-ാം മത്സരമാണ് ഡല്‍ഹി കളിക്കാന്‍ ഇറങ്ങുന്നത്. 15ലും ജയിച്ച ഡല്‍ഹിക്കു തന്നെയാണ് മുന്‍തൂക്കം. 12 ജയമാണ് കൊല്‍ക്കത്ത നേടിയത്. ഇന്ത്യയില്‍ നടന്ന ഐപിഎല്‍ ആദ്യ പാദത്തില്‍ താളം തെറ്റിയെങ്കിലും യുഎഇയിലേക്ക് എത്തിയതോടെ കൊല്‍ക്കത്ത രൂപം മാറ്റി. മികച്ച ബാറ്റിംഗ് നിരയാണ് കൊല്‍ക്കത്തയുടെ കരുത്ത്. ഒപ്പം ഒയിന്‍ മോര്‍ഗനെന്ന ക്യാപ്റ്റന്റെ തന്ത്രവും.

ഡല്‍ഹിയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ യുവതാരങ്ങളിലേക്കാണ് ശ്രദ്ധ. പൃഥ്വി ഷാ 14 കളിയില്‍ നിന്ന് 461 റണ്‍സ് കണ്ടെത്തി. ശുഭ്മാന്‍ ഗില്‍ 15 കളിയില്‍ നിന്ന് കണ്ടെത്തിയത് 381 റണ്‍സ്. ഈ സീസണില്‍ ഏറെ കയ്യടി നേടിയ വെങ്കടേഷ് അയ്യരുടെ നിര്‍ണായക മത്സരത്തിലെ പ്രകടനവും കാത്തിരിക്കുകയാണ് ആരാധകര്‍.

ശിഖര്‍ ധവാനും പൃഥ്വി ഷായും നയിക്കുന്ന ഓപ്പണിംഗാണ് ഡല്‍ഹിയുടെ കരുത്ത്. മദ്ധ്യനിരയില്‍ ശ്രേയസ്സ് അയ്യരും ഋഷഭ്പന്തും ടീമിന്റെ മുന്നോട്ട് നയിക്കും. ഷിംറോണ്‍ ഹെറ്റമെയറും തകര്‍പ്പന്‍ ഫോമാണ്. കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട് വെങ്കടേഷ് അയ്യരാണ്. കഴിഞ്ഞ മത്സരത്തില്‍ ആര്‍.സി.ബിയെ തകര്‍ത്തുവിട്ട സുനില്‍ നാരെയ്നും ലോകോത്തര ഓള്‍റൗണ്ടര്‍ ഷാഖ്വിബ് അല്‍ ഹസനും ഡല്‍ഹിക്ക് വെല്ലുവിളി ഉയര്‍ത്തും. യുഎഇയില്‍ വെച്ച് ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്തയും ഡല്‍ഹിയും ഓരോ ജയം നേടിയിട്ടുണ്ട്.

 

 

Top