ഐപിഎൽ: ബാറ്റിങില്‍ സഞ്ജു മുന്നില്‍: ബൗളിങില്‍ റസ്സല്‍

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റേതാണ് ബാറ്റിങില്‍ ഈയാഴ്ചയിലെ ഏറ്റവും മികച്ച പ്രകടനം.  പഞ്ചാബ് കിങ്‌സിനെതിരേ സഞ്ജുവിന്റെ സൂപ്പര്‍ ഇന്നിങ്‌സ് രാജസ്ഥാനെ വിജയത്തിന്റെ പടിവാതില്‍ക്കെ എത്തിച്ചിരുന്നു. വെറും 63 ബോളില്‍ 119 റണ്‍സാണ് സഞ്ജു വാരിക്കൂട്ടിയത്. 12 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കമായിരുന്നു ഇത്.

ഇതോടെ ക്യാപ്റ്റനായി ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറിയടിച്ച ആദ്യ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.ഈ സീസണിലെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു സഞ്ജു കുറിച്ചത്.

ബൗളിങിലേക്കു വന്നാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണ് ശരിക്കും ഞെട്ടിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു റസ്സലിന്റെ മാജിക്കല്‍ സ്‌പെല്‍. രണ്ടോവറില്‍ വെറും 15 റണ്‍സിന് അഞ്ചു വിക്കറ്റുകളാണ് റസ്സല്‍ വീഴ്ത്തിയത്. 18ാം ഓവറിലായിരുന്നു റസ്സല്‍ ബൗള്‍ ചെയ്യാനെത്തിയത്. കരെണ്‍ പൊള്ളാര്‍ഡ്, മാര്‍ക്കോ ജാന്‍സണ്‍ എന്നിവരെ ഈ ഓവറില്‍ അദ്ദേഹം പുറത്താക്കി. അവസാന ഓവറില്‍ റസ്സല്‍ വീണ്ടും ആഞ്ഞടിച്ചു. ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, രാഹുല്‍ ചഹര്‍ എന്നിവരുടെ വിക്കറ്റുകളെടുത്ത അദ്ദേഹം കരിയറിലാദ്യമായി അഞ്ചു വിക്കറ്റ് നേട്ടവും കുറിച്ചു.

Top