ഐപിഎല്‍; ആര്‍സിബിയും ചെന്നൈയും ഇന്ന് നേര്‍ക്കുനേര്‍

മുംബൈ: നായകനെന്ന നിലയില്‍ മഹേന്ദ്രസിങ് ധോണിയും വിരാട് കോലിയും തമ്മിലുള്ള താരതമ്യം ക്രിക്കറ്റ് ലോകത്ത് പതിവാണ്. വാംഖഡെയിലെ ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് ഇരുവരും മുഖാമുഖം വരുമ്പോള്‍ കൗതുകവും പ്രതീക്ഷയും സ്വാഭാവികം. ചെന്നൈ സൂപ്പര്‍ കിങ്സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മിലുള്ള ഐപിഎല്‍ മത്സരം വൈകീട്ട് 3.30ന് ആരംഭിക്കും.

ആരാണ് മികച്ച ക്യാപ്റ്റന്‍. ഇരുവരുടെയും ആരാധകര്‍ക്കിടയില്‍ ഈ ചോദ്യം ചര്‍ച്ചകളിലേക്കും തര്‍ക്കങ്ങളിലേക്കും നീങ്ങും. ക്യാപ്റ്റന്‍ കൂളായി വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കുന്ന ധോണി എക്കാലത്തെയും മികച്ച നായകനാണ്. അഗ്രസീവായ നായകനെന്ന നിലയില്‍ വിരാട് കോലിയില്‍ നിന്നും ക്രിക്കറ്റ് ലോകം ഇനിയുമേറെ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം ഇത്തവണ മികച്ച തുടക്കമാണ് ചെന്നൈ ഐപിഎല്ലില്‍ പുറത്തെടുക്കുന്നത്. മോയിന്‍ അലിയുടെ പ്രകടനം നിര്‍ണായകമാണ്. റിതുരാജ് ഗെയ്ക്ക് വാദും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നല്‍കുന്നത്.

കൊല്‍ക്കത്തക്കെതിരായ അവസാന മത്സരത്തില്‍ 220 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിനുള്ള അടിത്തറയിട്ടത് ഈ കൂട്ടുകെട്ടാണ്. നായകന്‍ എംഎസ് ധോണി കൂടി മികച്ച ഫോമിലെത്തിയാല്‍ ചെന്നൈയെ പിടിച്ചു കെട്ടുക പ്രയാസമാകും.

അതേസമയം മിഡില്‍ ഓര്‍ഡറില്‍ രവീന്ദ്ര ജഡേജയുടെ സാന്നിധ്യം കരുത്താണ്. പരിക്ക് ഭേദമായി തിരിച്ചെത്തിയ ജഡേജ രാജസ്ഥാനെതിരായ വാംഖഡെ പോരാട്ടത്തില്‍ ഓള്‍ റൗണ്ട് പെര്‍ഫോമന്‍സുമായി തകര്‍ത്താടിയിരുന്നു. ബാറ്റിങ്ങില്‍ മിഡില്‍ ഓര്‍ഡറില്‍ സുരേഷ് റെയ്ന, അമ്പാട്ടി റായിഡു തുടങ്ങിയവരും അവസരത്തിനൊത്ത് ഉയരുന്നു.

ബൗളിങ്ങ് ഡിപ്പാര്‍ട്ടുമെന്റില്‍ ദീപക് ചാഹറും, ലുങ്കി എന്‍ഗിഡിയും, സാം കറനും പേസ് ആക്രമണങ്ങള്‍ക്ക് ശക്തിപകരും. വാംഖഡെയിലെ ബാറ്റിങ് പിച്ചില്‍ പേസ് ആക്രമണത്തിലൂടെ എതിരാളികളെ പ്രതിരോധത്തിലാക്കാനാകും ചെന്നൈയുടെ നീക്കം.

ഡ്യൂ ഫാക്ടര്‍ നിര്‍ണായകമായില്ലെങ്കില്‍ ആര്‍സിബിയുടെ ബാറ്റിങ് നിരയെ ഈ പേസ് നിരയുടെ കരുത്തിലൂടെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ചെന്നൈക്ക് സാധിക്കും. ജേസണ്‍ ബെഹ്റന്‍ഫോര്‍ഡ് ക്വാറന്റൈനില്‍ തുടരുന്നത് മാത്രമാണ് ചെന്നൈക്ക് ആശങ്കയുണ്ടാക്കുന്നത്. ജേസണിന്റെ അഭാവം ചെന്നൈയുടെ പേസ് ആക്രമണങ്ങളുടെ മൂര്‍ച്ച കുറയ്ക്കും.

 

Top