മുംബൈ: ടൂർണമെന്റിലെ തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറിയോടെ ജോസ് ബട്ലർ മുന്നിൽ നിന്ന് നയിച്ചപ്പോൾ, മുംബൈക്കെതിരെ രാജസ്ഥാൻ റോയൽസിനു ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ നിർണായക മൽസരം തോറ്റ മുംബൈയുടെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു.
53 പന്തിൽ ഒൻപതു ഫോറും അഞ്ചു സിക്സും പറത്തി 94 റൺസോടെ പുറത്താകാതെനിന്ന ബട്‌ലറുടെ ഇന്നിങ്സാണ് ഇന്നിങ്സാണ് ഒരിക്കൽക്കൂടി രാജസ്ഥാന്റെ മാനം കാത്തത്. ഓപ്പണർ ഷോട്ട് (4) നിരാശപ്പെടുത്തിയെങ്കിലും രണ്ടാം വിക്കറ്റിൽ ബട്‌ലറും രഹാനെയും ഒത്തുചേർന്നതോടെ രാജസ്ഥാൻ ഇന്നിങ്സിനു താളം കൈവന്നു. രഹാനെ 37 റൺസ് നേടി. ജയത്തോടെ രാജസ്ഥാൻ പ്ലേഓഫ് പ്രതീക്ഷകൾ വീണ്ടും സജീവമാക്കി.
ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റണ്‍സ് നേടി. സൂര്യകുമാർ യാദവ് (31 പന്തിൽ 38), എവിൻ ലെവിസ്(42 പന്തിൽ 60) ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 87 റണ്‍സ് അടിച്ചുകൂട്ടി. രാജസ്ഥാൻ ഫീൽഡർമാരുടെ ചോരുന്ന കൈകളും കൂട്ടുകെട്ടിനെ തുണച്ചു.
സൂര്യകുമാർ പുറത്തായശേഷമെത്തിയ രോഹിത് ശർമ നേരിട്ട ആദ്യ പന്തിൽതന്നെ പുറത്തായി ക്ലാസ് തെളിയിച്ചു. ഇഷാൻ കിഷൻ(12), കൃണാൽ പാണ്ഡ്യ(3) എന്നിവർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ നടത്തിയ വന്പനടികളാണ് ഒടുവിൽ മുംബൈയെ 150 കടത്തിയത്. ഹാർദിക് 21 പന്തിൽ 36 റണ്‍സ് നേടി പുറത്തായി. സ്റ്റോക്സിന്റെ പന്തിൽ മികച്ച ഡൈവിങ് ക്യാച്ചിലൂടെ സഞ്ജു സാംസണാണ് ഹാർദികിനെ കൈപ്പിടിയിലൊതുക്കിയത്.