ഐപിഎല്‍; രാജസ്ഥാന്‍ ഇന്ന് പഞ്ചാബിനെ നേരിടും

മുംബൈ: ഐപിഎല്ലില്‍ സഞ്ജു സാംസണ് ഇന്ന് നായകനായി അരങ്ങേറ്റം. രാജസ്ഥാന്‍ റോയല്‍സ് വൈകിട്ട് ഏഴരയ്ക്ക് പഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഏറ്റവും മോശം കണക്കുള്ള രണ്ട് ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്.

പുതിയ നായകന്‍ സഞ്ജു സാംസണ് കീഴില്‍ തലവര മാറ്റുകയാണ് രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യം. ടീമില്‍ നിന്ന് രാജസ്ഥാന്‍ ഒഴിവാക്കിയ സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജു നായകന്റെ തൊപ്പിയണിയുന്നത്. അതേസമയം പേരും ജഴ്‌സിയും മാറ്റി ആദ്യ കിരീടത്തിലെത്താന്‍ കെ എല്‍ രാഹുലിന്റെ പഞ്ചാബ് കിംഗ്‌സും തയ്യാര്‍.

കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തേക്ക് വീണ രാജസ്ഥാന്‍, ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ തന്ത്രങ്ങളുമായാണ് ഇത്തവണയിറങ്ങുന്നത്. ബെന്‍ സ്റ്റോക്സ്, ജോസ് ബട്‌ലര്‍, ക്രിസ് മോറിസ് എന്നിവര്‍ക്കൊപ്പം റിയാന്‍ പരാഗ്, ശിവം ദുബേ, രാഹുല്‍ തെവാത്തിയ തുടങ്ങിയവരുമുണ്ട് സഞ്ജുവിന്റെ സംഘത്തില്‍. പരിക്കേറ്റ ജോഫ്ര ആര്‍ച്ചറിന് ആദ്യ നാല് കളി നഷ്ടമാവുന്നത് രാജസ്ഥാന് തിരിച്ചടിയാവും.

വമ്പന്‍ താരങ്ങളുണ്ടായിട്ടും നിരാശ മാത്രം ബാക്കിയായ ടീമാണ് പഞ്ചാബ്. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ ഓപ്പണിംഗ് കൂട്ടുകെട്ട് ഏത് ബൗളിംഗ് നിരയ്ക്കും തലവേദനയാണ്. പിന്നാലെ വരുന്ന ക്രിസ് ഗെയ്‌ലും നിക്കോളാസ് പുരാനും ആദ്യ പന്ത് മുതല്‍ ബൗളര്‍മാരുടെ അന്തകരാകാന്‍ ശേഷിയുള്ളവര്‍. കേരള ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന ആദ്യ ഇലവനിലെത്തിയേക്കും. മുഹമ്മദ് ഷമി നയിക്കുന്ന ബൗളിംഗ് നിരയുടെ ശേഷി കണ്ടറിയണം. ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാനില്‍ മുഖ്യപരിശീലകന്‍ അനില്‍ കുംബ്ലെയ്ക്ക് പ്രതീക്ഷയേറെ.

 

Top