ഇൻഡോർ: മൂന്നു മുൻനിര വിക്കറ്റുകൾ പിഴുത ആന്ദ്രെ റസലിന്റെ അത്യഗ്രൻ പ്രകടനത്തോടെ ഐപിഎലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു 31 റണ്‍സ് ജയം. നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 246 റണ്‍സ് ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 214 റണ്‍സ് മാത്രമാണു നേടാൻ കഴിഞ്ഞത്.
246 റൺസെന്ന കൂറ്റൻ സ്കോറിലേക്കു ബാറ്റുവീശിയ പഞ്ചാബ് മികച്ച രീതിയിലാണ് തുടങ്ങിയത്. ഇൻഫോം ബാറ്റ്സ്മാൻ കെ.എൽ.രാഹുൽ ഒരറ്റത്ത് തകർത്തടിച്ചപ്പോൾ ക്രിസ് ഗെയിൽ റണ്‍സ് കണ്ടെത്താൻ ബുദ്ധിമുട്ടി. 5.4 ഓവറിൽ 57 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണിംഗ് വിക്കറ്റ്, ഗെയിലിനെ(21) പുറത്താക്കി റസൽ പൊളിച്ചു. തൊട്ടടുത്ത പന്തിൽ മായങ്ക് അഗർവാളിനെയും റസൽ മടങ്ങി. കരുണ്‍ നായർ(3) വന്ന പോലെ മടങ്ങി. തകർച്ചയിലും ഒരറ്റത്ത് മികച്ച രീതിയിൽ ബാറ്റുവീശിയ രാഹുലിനെ നരെയ്ൻ വീഴ്ത്തിയതോടെ പഞ്ചാബ് ഏറെക്കുറെ തോൽവി ഉറപ്പിച്ചു.
പുറത്താകുന്നതിനു മുന്‍പ് 29 പന്തിൽനിന്ന് ഏഴു സിക്സറുകളും രണ്ടു ബൗണ്ടറികളും അടക്കം 66 റണ്‍സ് നേടാൻ രാഹുലിനായി. ഇതിനുശേഷം ആരണ് ഫിഞ്ച്(34), ആർ.അശ്വിൻ(22 പന്തിൽ 45) എന്നിവർ പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. നേരത്തെ, സുനിൽ നരെയ്ന്റെയും ദിനേശ് കാർത്തിക്കിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ നൈറ്റ് റൈഡേഴ്സ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 245 റണ്‍സ് അടിച്ചുകൂട്ടി. ടോസ് നേടിയ കിംഗ്സ് ഇലവൻ പഞ്ചാബ് കോൽക്കത്തയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
ഇതിനുശേഷമെത്തിയ കാർത്തിക്- ആന്ദ്രെ റസൽ സഖ്യം നൈറ്റ് റൈഡേഴ്സിനെ കൂറ്റൻ സ്കോറിലേക്കു നയിക്കുകയായിരുന്നു. സഖ്യം 31 പന്തിൽ 76 റണ്‍സ് അടിച്ചുകൂട്ടി. തകർത്തടിച്ച കാർത്തിക് 23 പന്തിൽനിന്ന് അർധസെഞ്ചുറി തികച്ചു. ഇതിനു പുറകെ വന്നവരും ഭേദപ്പെട്ട സ്കോർ നേടിയതോടെ നൈറ്റ് റൈഡേഴ്സ് ശക്തമായ നിലയിലെത്തി. ഐപിഎൽ ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നൈറ്റ് റൈഡേഴ്സ് കുറിച്ചത്.