ഐപിഎല്‍; മൂന്നാം ജയം തേടി മുംബൈയും രാജസ്ഥാനും ഇന്ന് ഇറങ്ങും

ദില്ലി: ഐപിഎല്‍ പതിനാലാം സീസണില്‍ മൂന്നാം ജയം തേടി ഇറങ്ങുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും. ഇന്നത്തെ ആദ്യ മല്‍സരം വൈകിട്ട് മൂന്നരയ്ക്ക് ദില്ലിയിലാണ്. കരുത്ത് കടലാസില്‍ ഒതുങ്ങുന്നത് ആണ് മുംബൈയുടെ തലവേദന.

വിസ്ഫോടന ശേഷിയുള്ള ബാറ്റിംഗ് ലൈനപ്പ് ഉണ്ടെങ്കിലും ടൂര്‍ണമെന്റില്‍ മുംബൈ ഇതുവരെ 160 റണ്‍സിനപ്പുറം കടന്നിട്ടില്ല. എല്ലാ കളിയിലും ആദ്യം ബാറ്റെടുത്ത മുംബൈ സ്‌കോര്‍ താഴോട്ട് തന്നെ. 159, 152, 150, 137, 131. എങ്കിലും ടീമില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യത ഇല്ല.

ചെന്നൈയിലെ സ്ലോ വിക്കറ്റിന് ഭിന്നമായി ദില്ലി ഫിറോസ് ഷാ കോട്‌ല കനിയുമെന്നാണ് രോഹിത്തിനും സംഘത്തിനും പ്രതീക്ഷ. ഡെത്ത് ഓവറുകളിലെ മെല്ലെപ്പോക്കിന് മധ്യനിര പ്രായശ്ചിത്തം ചെയ്താല്‍ മുന്നോട്ടുള്ള കുതിപ്പിന് വേഗം കൂട്ടാം.

മറുവശത്ത് അവസാന മല്‍സരം ജയിച്ചെങ്കിലും രാജസ്ഥാനും പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഓപ്പണിംഗിലെ താളപ്പിഴയ്ക്ക് പരിഹാരം ആയിട്ടില്ല. ജോസ് ബട്ലര്‍ ഫോമിലേക്ക് ഉയരാത്തത് തിരിച്ചടി.

പക്ഷേ മുംബൈക്ക് എതിരെ നാല് മല്‍സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറി നേടിയിട്ടുള്ള ബട്ലറുടെതിരിച്ചുവരവ് ടീം പ്രതീക്ഷിക്കുന്നു. അവസാന മല്‍സരം ജയിപ്പിച്ച് നായകന്‍ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്.

 

Top