ഐപിഎല്‍; പൊരുതിത്തോറ്റ് ഡല്‍ഹി, ഇനി കൊല്‍ക്കത്ത-ചെന്നൈ ഫൈനല്‍ പോരാട്ടം

ഷാര്‍ജ: ഐ.പി.എല്ലില്‍ അവസാനനിമിഷം വരെ ത്രസിപ്പിച്ച മത്സരത്തിനൊടുവില്‍ പൊരുതിക്കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ച് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫൈനലില്‍ കടന്നു. 15 ന് ദുബായിയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ അവര്‍ മൂന്നു തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.

ഇന്നു ഷാര്‍ജയിലെ സ്ലോ വിക്കറ്റില്‍ നടന്ന രണ്ടാം ക്വാളിഫയറില്‍ മൂന്നു വിക്കറ്റിനാണ് കെ.കെ.ആര്‍. ഡല്‍ഹിയെ വീഴ്ത്തിയത്. ബാറ്റിങ് ദുഷ്‌കരമായ ഷാര്‍ജയിലെ പിച്ചില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്.

ഒരു പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കെകെആര്‍ 136 എന്ന വിജയലക്ഷ്യം മറികടന്നത്. അവസാന ഓവര്‍ വരെ ഇരുടീമിനും വിജയപ്രതീക്ഷ ഉണ്ടായിരുന്നു. ലീഗ് റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഒന്നാം സ്ഥാനത്തെത്തിയ ഡല്‍ഹി ഒടുവില്‍ ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. അവസാന ഓവറിലെ രണ്ട് പന്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടത് ആറ് റണ്‍സായിരുന്നു. ക്രിസീല്‍ ഉള്ളത് രാഹുല്‍ ത്രിപാഠി(12)യും ലോക്കി ഫെര്‍ഗൂസണും ആയിരുന്നു. ഈ ഓവറിലെ അശ്വിന്റെ അഞ്ചാം പന്ത് നേരിട്ട ത്രിപാഠി ഒരു സിക്‌സര്‍ പറത്തി നൈറ്റ് റൈഡേഴ്‌സിനെ ഫൈനലിലേക്ക് കയറ്റി. കഴിഞ്ഞ തവണ കിരീടം നഷ്ടപ്പെട്ട് ഇത്തവണ കിരീട ഫേവററ്റുകളായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്വപ്‌നമാണ് ഇതോടെ തകര്‍ന്നത്.

ചെറിയ സ്‌കോര്‍ എളുപ്പം മറികടക്കാനുറച്ചാണ് കൊല്‍ക്കത്താ ബാറ്റിങ് ആരംഭിച്ചത്. ശുഭ്മാന്‍ ഗില്ലും (46), വെങ്കിടേഷ് അയ്യരും ( 41 പന്തില്‍ 55. സിക്‌സ്3. ഫോര്‍4) ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്‌കോര്‍ ബോര്‍ഡില്‍ 96 റണ്‍സ് എത്തിനില്‍ക്കെയാണ് അയ്യരെ ഡല്‍ഹിക്ക് നഷ്ടമായത്. തുടര്‍ന്ന് വന്ന നിതേഷ റാണയ്ക്ക് (13) ഇന്ന് ഫോം കണ്ടെത്താനായില്ല. റാണയ്ക്കും ഗില്ലിനും ശേഷമെത്തിയ ദിനേഷ് കാര്‍ത്തിക്ക്,മോര്‍ഗന്‍, ഷാഖിബ്, സുനില്‍ നരേയ്ന്‍ എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഇത് ഡല്‍ഹിയെ വിജയത്തിനടുത്ത് എത്തിച്ചിരുന്നു. കൊല്‍ക്കത്തയും ഈ സമയം പതറിയിരുന്നു. എന്നാല്‍ ഇതിനിടെ നിലയുറപ്പിച്ച ത്രിപാഠിയിലൂടെയാണ് കൊല്‍ക്കത്തയ്ക്ക് ഇന്ന് ജീവന്‍ ലഭിച്ചത്.

Top