ഐപിഎല്‍ സംപ്രേഷണാവകാശം; ലേലം പുരോഗമിക്കുന്നു

മുംബൈ: ഐപിഎല്‍ സംപ്രേഷണാവകാശത്തിനുള്ള ലേലം പുരോഗമിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ടിവി, ഡിജിറ്റല്‍ സംപ്രേഷണവകാശത്തിനുള്ള തുക ഒരു മത്സരത്തിന് 100 കോടി കവിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണാവകാശം സ്വന്തമാക്കിയപ്പോള്‍ ഒരു മത്സരത്തിന് 54.5 കോടി രൂപയായിരുന്നു നല്‍കേണ്ടിവന്നത്. മുന്‍തവണത്തേതില്‍ നിന്ന് അപേക്ഷിച്ച് ഇത്തവണ ഡിജിറ്റല്‍ സംപ്രേഷണവകാശം സ്വന്തമാക്കാനാണ് കടുത്ത മത്സരം.

സംപ്രേഷണവകാശത്തിനുള്ള ആകെ ലേലത്തുക 42000 കോടി കവിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ബിസിസിഐ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 32,440 കോടിയെക്കാള്‍ 10000 കോടിയോളം കൂടുതലാണ് ഏറ്റവും ഒടുവില്‍ ലേലത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ മുന്നോട്ടുവെച്ചിരിക്കുന്ന തുക. എന്നാല്‍ തുക അന്തിമമായിട്ടില്ല. ലേല നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളും പ്രചാരം വര്‍ധിച്ചതും ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവും ഡിജിറ്റല്‍ സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള മത്സരം കടുത്തതാക്കുന്നു.

2023 മുതല്‍ 2027 വരെയുള്ള കാലയളവിലേക്കാണ് സംപ്രേഷണാവകാശം ലേലം ചെയ്യുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും ഹോട്ട് സ്റ്റാറുമാണ് സംപ്രേഷണാവകാശം സ്വന്തമാക്കാന്‍ മത്സരിക്കുന്നവരില്‍ പ്രധാനികള്‍. ഒരു മത്സരത്തിന് 100 കോടി കവിയുന്നതോടെ ഐപിഎല്‍ ലോകത്തിലെ രണ്ടാമത്തെ അതിസമ്പന്ന കായിക ലീഗാകും. നിലവില്‍ നാഷണല്‍ ഫുട്ബോള്‍ ലീഗ്(ഏകദേശം ഒരു മത്സരത്തിന് 133 കോടി രൂപ) ആണ് ലോകത്തില ഏറ്റവും അതിസമ്പന്ന കായിക ലീഗ്.

എന്‍എഫ്ല്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, മേജര്‍ ലീഗ് ബേസ്ബോള്‍ എന്നിവക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് ഐപിഎല്‍. പത്തു കമ്പനികളാണ് സ്ട്രീമിംഗ്, ടെലിവിഷന്‍ സംപ്രേഷണം സ്വന്തമാക്കാനായി ഇപ്പോള്‍ രംഗത്തുള്ളത്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18, വാള്‍ട്ട് ഡിസ്‌നിയുടെ കീഴിലുള്ള സ്റ്റാര്‍ ഗ്രൂപ്പ്, സീ ടിവി, സോണി എന്നിവരാണ് പ്രമുഖര്‍. ലേലത്തില്‍ 59000 കോടി രൂപയോളം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വയാകോം 18ന് മറ്റുള്ളവരെക്കാള്‍ മുന്‍തൂക്കമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഒടിടി ഭീമന്മാരായ ആമസോണ്‍ പിന്മാറിയിരുന്നു.

Top