മുംബൈ: രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഈ വർഷത്തെ ഐപിഎല്‍ മത്സരങ്ങൾ പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നടത്താനൊരുങ്ങി ബിസിസിഐ. മത്സരങ്ങൾ ഏപ്രില്‍ 11 തുടങ്ങി ഫൈനൽ ജൂൺ ആറിന് നടത്താനാണ് ബിസിസിഐയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഐപിഎല്‍ ഭരണ സമിതിയുടേതാണ്. മുംബൈ നഗരത്തിലെ വാങ്കഡെ സ്റ്റേഡിയം, ബ്രാബോണ്‍ സ്‌റ്റേഡിയം, ഡി വൈ പാട്ടില്‍ സ്റ്റേഡിയം, റിലയന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം, മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം എന്നിവയ്‌ക്കൊപ്പം അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയവും മത്സരങ്ങൾക്കായി പരിഗണിക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളും യുഎഇയിലാണ് നടത്തിയത്. ബയോ-ബബിള്‍ സംവിധാനത്തില്‍ 54 ദിവസം നീണ്ട ടൂര്‍ണമെന്‍റ് വിജയകരമായി സംഘടിപ്പിക്കാന്‍ ബിസിസിഐക്ക് കഴിഞ്ഞിരുന്നു. അതേസമയം 87 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി മത്സരങ്ങള്‍ ബിസിസിഐ ഉപേക്ഷിച്ചിരുന്നു. ഐപിഎൽ താരലേലം ഫെബ്രുവരി 18ന് ചെന്നൈയിലാണ് നടക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് അവസാനിക്കുന്നതിന്‍റെ അടുത്ത ദിവസമാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്.
സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്‌ല്‍ ജാമീസണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആരോണ്‍ ഫിഞ്ച്, ഡേവിഡ് മലാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്കായി വാശിയേറിയ ലേലം നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക കൈവശമുള്ളത് കിംഗ്സ് ഇലവന്‍ പഞ്ചാബിനാണ്. പ്രമുഖ താരങ്ങളെയെല്ലാം ഒഴിവാക്കിയ പഞ്ചാബിന് ലേലത്തില്‍ 53.2 കോടി രൂപ ചെലവഴിക്കാനാവും. ബാംഗ്ലൂര്‍(35.7 കോടി), രാജസ്ഥാന്‍(34.85 കോടി), ചെന്നൈ(22.9 കോടി), മുംബൈ(15.35 കോടി), കൊല്‍ക്കത്ത(10.85 കോടി), ഹൈദരാബാദ്(10.75 കോടി), ഡല്‍ഹി(9 കോടി) എന്നിങ്ങനെയാണ് മറ്റ് ടീമുകള്‍ക്ക് ലേലത്തില്‍ ചെലവഴിക്കാവുന്ന തുക.