ന്യൂയോര്‍ക്ക്: അത്യാധുനിക സൌകര്യങ്ങളുമായി ഐഫോണിന്റെ നാല് പുതിയ മോഡലുകൾ അണിനിരന്ന് കഴിഞ്ഞു. ഫാർഔട്ട് എന്ന് വിശേഷിപ്പിച്ച ചടങ്ങ് നിരവധി പേരാണ് കണ്ടത്. ഐഫോൺ14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രൊമാക്‌സ് എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്.
നാല് മോഡലുകളും വ്യത്യസ്തമാണ്. വലുപ്പം കൊണ്ടും അതിലടങ്ങിയ ഫീച്ചറുകൾ കൊണ്ടുമെല്ലാം ഓരോ മോഡലും പ്രത്യേകത നിറഞ്ഞതാണ്. പുതിയ മോഡലുകളിൽ ആവശ്യക്കാർ ഏറ്റവും കൂടുതൽ ഏതിനായിരിക്കും? ഐഫോൺ 14 പ്രോക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്നാണ് പുതിയ റിപ്പോർട്ട്. പ്രീഓർഡർ ലഭിച്ചവയിൽ ഏകദേശം 85 ശതമാനവും ഐഫോൺ 14 പ്രോയ്ക്കാണെന്നാണ് പ്രമുഖ ആപ്പിൾ ടിപ്‌സ്റ്റർ മിങ്- ചി ക്വോ വ്യക്തമാക്കുന്നത്. വിൽപ്പനയിൽ വൻ തരംഗം സൃഷ്ടിക്കുമെന്ന് കരുതിയിരുന്ന ഐഫോൺ 14 പ്ലസിന് അഞ്ച് ശതമാനം ബുക്കിങെ ലഭിച്ചുള്ളൂ.
അതേസമയം മറ്റു മോഡലുകളുടെ ഡേറ്റ ലഭ്യമായിട്ടില്ല. പൊതുവെ ഐഫോൺ ഫാൻസുകാരും വേഗത്തിൽ പുതിയ ടെക്‌നോളജി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ് മോഡൽ ഇറങ്ങിയ ഉടൻ തന്നെ ബുക്കിങിനായി വരിനിൽക്കാറ്. പുറത്തിറങ്ങിയവയിൽ ടെക്‌നോളജിയിലും മറ്റും കാര്യമായ പുരോഗതി കൈവരിച്ച മോഡലുകളാണ് 14 പ്രോയും മാക്‌സും. ഐഫോൺ 13യിൽ നിന്ന് ചെറിയ മാറ്റങ്ങളെ ഐഫോൺ 14നും 14 പ്ലസിനും സംഭവിച്ചിട്ടുള്ളൂ. അതാണ് ഐഫോൺ 14 പ്രോക്ക് ആവശ്യക്കാർ കൂടാൻ കാരണം. എ16 ബയോണിക് ചിപ്പ് അടക്കമുള്ള സൗകര്യങ്ങൾ പ്രോ, മാക്‌സ് മോഡലുകളിലാണ് ഉള്ളത്. ബാറ്ററി ലൈഫിലുൾപ്പെടെ പ്രകടമായ മാറ്റങ്ങൾ ഈ ചിപ്‌സെറ്റ് ഉപയോഗിച്ചുള്ള മോഡലുകളിൽ ഉണ്ടാകും.
ഡൈനാമിക് ആയുള്ള നോച്ചും ഈ മോഡലുകളുടെ ജനപ്രീതി വർധിപ്പിക്കുന്നു. 48 മെഗാപിക്‌സലിന്റെ ക്യാമറ സെൻസറൊക്കെ പ്രോ മോഡലുകളിലാണ് വരുന്നത്. അതേസമയം നാല് മോഡലുകളും ഉടൻ തന്നെ വിൽപനക്ക് എത്തും. മറ്റു മോഡലുകളെ അപേക്ഷിച്ച് പ്രോ മോഡലുകളുടെ വിലയില്‍ കാര്യമായ മാറ്റമുണ്ട്. ആപ്പിൾ സ്റ്റോറുകൾ വഴിയും മറ്റു ഓൺലൈൻ സൈറ്റുകളിലൂടെയുമൊക്കെയാണ് ആദ്യഘട്ടത്തില്‍ വിൽപ്പന ആരംഭിക്കുക.