ഐ.എൻ.എക്‌സ് മീഡിയ കേസ് ; ജാമ്യം ലഭിച്ച പി ചിദംബരം ജയിൽ മോചിതനായി

ന്യൂഡല്‍ഹി : ഐഎൻഎക്‌സ് മീഡിയ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പി ചിദംബരം ജയിൽ മോചിതനായി. അൽപ സമയം മുൻപാണ് അദ്ദേഹം ജയിൽ മോചിതനായത്. 106 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ചിദംബരം പുറത്തിറങ്ങുന്നത്.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസിൽ സുപ്രീംകോടതി ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഇന്ന് ഉപാധികളോടെ ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.

രണ്ട് ലക്ഷം രൂപയും പാസ്‌പോർട്ടും വിചാരണക്കോടതിയിൽ കെട്ടിവച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കണമെന്നും രാജ്യംവിട്ടുപോകരുതെന്നും സുപ്രിംകോടതി നിർദേശിച്ചു.

ചിദംബരം നാളെ പാർലമെന്റ് യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം കേസ് എന്താണെന്നും എങ്ങിനെയാണെന്നും എല്ലാവർക്കുമറിയാമെന്ന് ചിദംബരത്തിന്റെ മകൻ കാര്‍ത്തി ചിദംബരം പ്രതികരിച്ചു.

ഒക്ടോബര്‍ 16നാണ് ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹി റോസ് അവന്യൂ കോടതി ചിദംബരത്തിന്‍റെ ജ്യുഡീഷ്യല്‍ കസ്റ്റഡി റിമാന്‍റ് അടുത്ത 11 വരെ നീട്ടിയിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിൽ സുപ്രീംകോടതി ചിദംബരത്തിന് നേരത്തെ ജാമ്യം നൽകിയിരുന്നു.

ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎൻഎക്സ് മീഡിയ.

Top