ഗെയിം ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന വീഡിയോ ഗെയിമാണ് സൈബര്‍ പങ്ക് 2077. പല തവണ പുറത്തിറക്കാൻ വൈകിയ ഗെയിം ഒടുവില്‍ 2020 അവസാനത്തോടെയാണ് എത്തിയത്. എന്നാൽ സൈബര്‍ പങ്ക് സാങ്കേതിക പ്രശ്‌നങ്ങളോടു കൂടി അവതരിപ്പിക്കുകയും ഓഹരി നഷ്ടത്തിലാക്കുകയും ചെയ്തതിന് നിര്‍മാതാക്കളായ സിഡി പ്രൊജക്ട് എസ്എയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നിക്ഷേപകനായ ആന്‍ഡ്ര്യൂ ട്രാംപെ. ലോസ് ആഞ്ചലിസിലെ ഫെഡറല്‍ കോടതിയിലാണ് ആന്‍ഡ്രൂ കേസ് നല്‍കിയിരിക്കുന്നത്. ബഗ്ഗുകള്‍ കാരണം നിലവിലുള്ള തലമുറയിലെ എക്‌സ്‌ബോക്‌സ്, പ്ലേ സ്റ്റേഷന്‍ കണ്‍സോളുകളില്‍ സൈബര്‍ പങ്ക് 2077 കളിക്കാനാവില്ലെന്ന് വെളിപ്പെടുത്തുന്നതില്‍ സിഡി പ്രൊജക്ട് പരാജയപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു.
ബഗ്ഗുകള്‍ കാരണം ഉപയോക്താക്കളില്‍ നിന്ന് പരാതി ഉയര്‍ന്നതോടെ സോണിയുടെ പ്ലേ സ്റ്റേഷനില്‍ നിന്ന് ഗെയിം പിന്‍വലിച്ചിരുന്നു. മൈക്രോ സോഫ്റ്റും സോണിയും റീഫണ്ട് നല്‍കേണ്ടതായും വന്നു. ഇത് മൂലം കമ്പനിയ്ക്ക് വിപണിയില്‍ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.