ദേവനന്ദയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് അന്വേഷണ സംഘം

കൊല്ലം: കൊല്ലത്ത് ആറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്താനായില്ലെന്ന് അന്വേഷണ ചുമതലയുള്ള ചാത്തന്നൂര്‍ എസിപി ജോര്‍ജ് കോശി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്‌പോലെ മുങ്ങിമരണമെന്ന നിഗമനത്തിലേക്കാണ് അന്വേഷണവും എത്തുന്നത്. അന്വേഷണത്തിന്റെ തുടര്‍ച്ചയായി ഫോറന്‍സിക് സംഘം സംഭവസ്ഥലം പരിശോധിച്ചു.

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് പൊലീസ് വിവിധ സാധ്യതകള്‍ പരിശോധിക്കുന്നത്. ഇതിനോടകം 40 ലേറെപ്പേരെ ചോദ്യം ചെയ്തു. എന്നാല്‍ കാര്യമായ സൂചനകളൊന്നും ഇവരില്‍ നിന്നും ലഭിച്ചില്ലെന്നാണ് എസിപി ജോര്‍ജ് കോശി പറയുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.കെ.ശശികലയുടെ നേതൃത്വത്തില്‍ ഉള്ള ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പുഴയുടെ ആഴം അളന്നു. വീടും പുഴയിലേക്കുള്ള വഴിയും വിശദമായി പരിശോധിച്ചു. ഈ ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും തുടര്‍ അന്വേഷണം. അതേ സമയം ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു. പൊലീസിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. കാണാതാകുന്നതിന്റെ അന്നും രാവിലെ കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പറയുന്നു.

Top