ഒളിക്യാമറ വിവാദത്തില്‍ അന്വേഷണ സംഘം ടിവി ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചു

m k raghavan

കോഴിക്കോട്: എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ അന്വേഷണ സംഘം ടിവി ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചു. ചാനലിന്റെ നോയ്ഡയിലെ ഓഫീസില്‍ നിന്നാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചത്. ദൃശ്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. കേസില്‍ വാര്‍ത്താ വിഭാഗം മേധാവിയുടേത് അടക്കം അഞ്ച് പേരുടെ മൊഴി സംഘം ശേഖരിച്ചിരുന്നു.

കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. എം കെ രാഘവന്‍ എംപി, പ്രൈവറ്റ് സെക്രട്ടറി ശ്രീകാന്ത് എന്നിവരുടെ മൊഴിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ല കളക്ടര്‍ വി സാംബശിവറാവു രേഖപ്പെടുത്തിയത്. വിവാദം സംബന്ധിച്ച് കളക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് പര്യാപ്തമല്ലെന്ന് കണ്ടാണ് വിശദമായ അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒളിക്യാമറ ദൃശ്യങ്ങളില്‍ രാഘവന്‍ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചാണ് ജില്ലാവരണാധികാരി കൂടിയായ കളക്ടര്‍ ചോദ്യങ്ങളുന്നയിച്ചത്. വോട്ടര്‍മാര്‍ക്ക് മദ്യം നല്‍കി, തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 20 കോടി രൂപ വിനിയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് രാഘവന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും, ദൃശ്യങ്ങള്‍ വ്യാജമാണെന്നുമുള്ള മുന്‍നിലപാട് രാഘവന്‍ ആവര്‍ത്തിക്കുകയായിരുന്നു.

Top