ഇടുക്കിയില്‍ പൊലീസ് കാന്റീന്‍ ചട്ടവിരുദ്ധമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഇടുക്കി: ഇടുക്കിയില്‍ പൊലീസ് കാന്റീന്‍ നടത്തിപ്പ് ചട്ടവിരുദ്ധമെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍ യലംഘിച്ച കാന്റീന്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നും എറണാകുളം റേഞ്ച് ഡിഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. പൊലീസ് കാന്റീന്‍ നടത്തിപ്പിനെ കുറിച്ച് വിജിലന്‍സും അന്വേഷണം തുടങ്ങി.

ജില്ലാ പൊലീസ് മേധാവിയുടെയോ സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ പൊലീസുകാര്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന കാന്റീനുകള്‍ അടച്ചുപൂട്ടാന്‍ ഇടുക്കി എസ്പി കറുപ്പ സ്വാമി ഉത്തരവിട്ടിരുന്നു. ഇതിനിനെതിരെ പൊലീസ് സംഘനകള്‍ രംഗത്തുവന്നതോടെയാണ് എറണാകുളം റെയ്ഞ്ച് ഡിഐജയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്.

കാന്റീന്‍ നടത്തിപ്പ് ചട്ടവിരുദ്ധവും നിയമവിരുതവുമെന്നാണ് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ഈ കാന്റീനുകള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കരുതെന്ന് ഡിഐജയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് സ്റ്റേഷന്റെ സ്ഥലത്ത് അനധികൃത നിര്‍മ്മാണം നടത്തിയാണ് കാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളവും വൈദ്യുതിയും പൊലീസ് സ്റ്റേഷനില്‍ നിന്നുമെടുക്കുന്നു.

ഏതാനും പൊലീസുകാര്‍ വായ്പയെടുത്ത് നടത്തുന്ന കാന്റീനില്‍ നിന്നുള്ള വരുമാനം ഏത് അക്കൗണ്ടിലേക്കാണ് പോകുന്നതെന്നതിനെ കുറിച്ചും വ്യക്തതയില്ല. ഭക്ഷ്യ സുരക്ഷ ലൈസന്‍സോ പഞ്ചായത്തിന്റെ ലൈസന്‍സോ ഇല്ലെന്നും സമിതി കണ്ടെത്തി.

 

 

Top