ഫയര്‍ ആന്റ് സേഫ്റ്റി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് പരാതി; അന്‍വറിന്റെ പാര്‍ക്കിനെതിരെ അന്വേഷണം

anwar-pv

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ അന്വേഷണം.

ഫയര്‍ ആന്റ് സേഫ്റ്റി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയിലാണ് അന്വേഷണം.

ചെറുകിട വ്യവസായ യൂണിറ്റിന്റേതായ വെറും 100 രൂപയുടെ ലൈസന്‍സ് മാത്രമാണ് പാര്‍ക്കിനുള്ളത്.

ഇതുസംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

അതേസമയം അന്‍വറിന്റെ അനധികൃത ഭൂമി സമ്പാദനത്തെക്കുറിച്ച് റവന്യു വകുപ്പ് അന്വേഷണം നടത്തും. തടയണ നിര്‍മാണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിലും റവന്യു വകുപ്പ് റിപ്പോര്‍ട്ട് തേടിയിരുന്നു.

ഇതിനിടെ അന്‍വര്‍ ഭൂപരിധി നിയമം മറികടന്നതിന്റെ വിശദാംശങ്ങളും പുറത്ത് വന്നിരുന്നു. സെന്റിന് 57 രൂപ നല്‍കി 205 ഏക്കര്‍ വാങ്ങിയെന്നാണ് രേഖകള്‍. ന്യായവില മറച്ചു വച്ചുള്ള ഇടപാട് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് സത്യവാങ്മൂലവും പുറത്തു വന്നിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട്, പെരകമണ്ണ വില്ലേജുകളിലായി 207. 84 ഏക്കര്‍ ഭൂമിയാണ് അന്‍വറിന്റെ കൈവശമുള്ളത്. അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഈ ഭൂമി പാരമ്പര്യ സ്വത്തല്ലെന്നാണു വിവരം.

2009 നും 2015 നും ഇടയിലാണ് ഇതു വാങ്ങിയതെന്നും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് റവന്യു വകുപ്പ് അന്വേഷണം തുടങ്ങിയത്.

Top