അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു. നാളെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട പതിനഞ്ച് പേരെക്കൂടാതെ പ്രതികളെ രക്ഷപെടാന്‍ സഹായിച്ച പന്ത്രണ്ട് പേരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഒന്നാംപ്രതി ജെ.ഐ. മുഹമ്മദ്, രണ്ടാംപ്രതി ആരിഫ് ബിന്‍ സലിം, മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീന്‍, അനസ്, റെജീബ്, അബ്ദുള്‍ റഷീദ്, സനീഷ്, ആദില്‍ ബിന്‍ സലിം, ബിലാല്‍, റിയാസ് ഹുസൈന്‍, ഫറൂക്ക് അമാനി, സെയ്ഫുദ്ദീന്‍, നജീബ്, നിസാര്‍, ഷാജഹാന്‍, ബി.എസ്. അനൂബ്, നവാസ്, എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. മുഹമ്മദ് ഷഹീം, വി.എന്‍. ഷിഫാസ്, സഹല്‍, ജിസാല്‍ റസാഖ്, പി.എം. ഫായിസ്, തന്‍സീല്‍, സനിദ് എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് പൊലീസ് കമ്മിഷ്ണര്‍ എസ്.ടി. സുരേഷ് കുമാര്‍, എസിപി കെ. ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.

അഭിമന്യുവിന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നവാഗതരരെ വരവേല്‍ക്കാനുള്ള ചുവരെഴുത്ത് നടത്തുനടത്തുന്നതിനിടെയാണ് രാത്രി സംഘടിച്ചെത്തിയ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. കുത്തേറ്റ അഭിമന്യൂ ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചിരുന്നു.

Top