ഒരുകോടിയടിച്ച ഇതര സംസ്ഥാന തൊഴിലാളി പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി

കോഴിക്കോട്: ഇന്നലെ നറുക്കെടുത്ത കേരള ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയില്‍ ഒരുകോടി രൂപയടിച്ച ബംഗാള്‍ സ്വദേശി പോലീസ് സ്റ്റേഷനില്‍ അഭയം തേടി. ബംഗാള്‍ ഉത്തര്‍ ദിനജ്പുര്‍ പഞ്ചബയ്യ സ്വദേശി തജ്മുല്‍ ഹഖ് എന്ന 34 വയസുകാരനാണ് നല്ലളം പോലീസ് സ്റ്റേഷനില്‍ അഭയം തേടിയത്.

കഴിഞ്ഞ ദിവസം വട്ടക്കിണറില്‍ നിന്ന് തജ്മുല്‍ ഹഖ് വാങ്ങിയ കാരുണ്യയുടെ കെആര്‍ 431 സീരിസിലെ കെഒ 828847 നമ്പര്‍ ടിക്കറ്റിനാണു ഒന്നാം സമ്മാനം. നറുക്കെടുപ്പിനു ശേഷം വൈകിട്ട് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഒരു കോടി രൂപ ലഭിച്ചത് അറിഞ്ഞത്. ഉടന്‍ സുഹൃത്തിനെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ കെ രഘുകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ടിക്കറ്റ് പരിശോധിച്ചു ഉറപ്പു വരുത്തി. പിന്നീട് എസ്‌ഐ യു സനീഷും സംഘവും തജ്മുല്‍ ഹഖിനെയും കൂട്ടി സിന്‍ഡിക്കേറ്റ് ബാങ്ക് മാവൂര്‍ റോഡ് ശാഖയില്‍ എത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഏല്‍പിച്ചു. 10 വര്‍ഷമായി മാത്തോട്ടത്ത് വാടകയ്ക്കു താമസിക്കുന്ന തജ്മുല്‍ ഹഖ് കെട്ടിട നിര്‍മാണ തൊഴിലാളിയാണ്.

Top