മണിപ്പുരില്‍ രണ്ടര മാസത്തിനുശേഷം ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി:മണിപ്പുരില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍. സ്ഥിര ഐപി കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ പരിമിതമായ നിലയില്‍ ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. കുക്കി-മെയ്ത്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വിച്ഛേദിക്കപ്പെട്ട ഇന്റര്‍നെറ്റ് സേവനം രണ്ടര മാസത്തിന് ശേഷമാണ് ഭാഗികമായി പുനഃസ്ഥാപിക്കപ്പെടുന്നത്.

മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം തുടരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സ്റ്റാറ്റിക് ഐപി അല്ലാത്ത മറ്റൊരു കണക്ഷനും ലഭ്യമാകില്ല. അനുമതിയില്ലാത്ത മറ്റു കണക്ഷനുകള്‍ ഉപയോഗിച്ച് ആരെങ്കിലും ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചാല്‍ സേവന ദാതാവ് ഉത്തരവാദി ആയിരിക്കുമെന്ന് മണിപ്പുര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സ്ഥിര ഐപികളെ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ സാധിക്കുമെന്നത് കൊണ്ടാണ് ഇവയ്ക്ക് ഇന്റര്‍നെറ്റ് സേവനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വൈഫൈ ഹോട്സ്പോട്ടുകളും ലഭ്യമാകില്ല. സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കാന്‍ കഴിയില്ല.

Top