ശ്രീനഗര്‍ : ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കുന്നതിന്റെയും സംസ്ഥാനം വിഭജിക്കുന്നതിന്റെയും ഭാഗമായ കശ്മീരിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി സർക്കാർ.
35 പൊലീസ് സ്റ്റേഷനുകൾക്കു കീഴിലുള്ള മേഖലകളിൽ ഇളവുവരുത്തിയെന്നും 17 ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തനം പുനരാരംഭിച്ചുവെന്നും സർക്കാർ വക്താവ് രോഹിത് ഖൻസാൽ അറിയിച്ചു. 50000ത്തോളം ടെലഫോണ്‍ സര്‍വ്വീസ് പുനസ്ഥാപിച്ചു. ആകെ 94 ടെലിഫോൺ എക്സ്‌ചേഞ്ചുകളാണ് പ്രദേശത്തുള്ളത്.
ജമ്മുകശ്മീരില്‍ മിക്ക ഇടങ്ങളിലും നിരോധനാജ്ഞയും നിയന്ത്രണവും രണ്ടാഴ്ച പിന്നിടുന്നു. 2ജി ഇന്റര്‍നെറ്റും ചിലയിടങ്ങളില്‍ അനുവദിച്ചു. സംഘര്‍ഷ സാധ്യത കുറഞ്ഞ കൂടുതല്‍ ഇടങ്ങളില്‍ ഇന്ന് ടെലഫോണ്‍ പുനഃസ്ഥാപിച്ചേക്കും. നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ഘട്ടം ഘട്ടം ആയി തുറക്കും എന്നുമാണ് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പാള്‍ സെക്രട്ടറിയുടെ അറിയിപ്പ്.
ഇന്നും കൂടുതൽ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേക്കും. പൊതു ഗതാഗത സംവിധാനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി വ്യാജ വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
മത നേതാക്കളെ നിരീക്ഷിക്കും സംശയമുള്ളവരെ ഉടനടി അറസ്റ്റ് ചെയ്യും. കല്ലേറുകാരെ പിന്തിരിപ്പാകാന്‍ അവരുടെ കുടുംബങ്ങളെ സ്വാധിനീക്കും. ഭീകരരെ തുരത്താന്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് സൈനിക നീക്കം ശക്തമാക്കാനുമാണ്‌ആലോചന.