അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള 16 മുതൽ കോഴിക്കോട്

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ 16, 17, 18 തീയതികളിൽ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള നടക്കും. വനിതാസംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 26-ാമത് ഐ.എഫ്.എഫ്.കെ.യിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരവും മികച്ച നവാഗതസംവിധായികയ്ക്കുള്ള രജതചകോരവും നേടിയ ‘ക്ലാരസോള’യാണ് ഉദ്ഘാടനച്ചിത്രം. മേളയിൽ ചിത്രത്തിന്റെ രണ്ടുപ്രദർശനങ്ങളുണ്ടായിരിക്കും. 16-ന് വൈകീട്ട് ആറിന് കൈരളി തിയേറ്ററിലെ ഉദ്ഘാടനച്ചടങ്ങിനുശേഷമായിരിക്കും പ്രദർശനം.

26-ാമത് ഐ.എഫ്.എഫ്.കെയിൽ ഇനസ് മരിയ ബാറിയോനുയേവയ്ക്ക് മികച്ചസംവിധായികയ്ക്കുള്ള രജതചകോരം നേടിക്കൊടുത്ത ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്’എന്ന അർജന്റീനൻ ചിത്രവും മേളയിലുണ്ട്.

ലോകസിനിമ, ഇന്ത്യൻസിനിമ, മലയാളസിനിമ, ഡോക്യുമെന്ററി, ഷോർട്ട് ഫിക്‌ഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. 17, 18 തീയതികളിൽ വൈകീട്ട് അഞ്ചിന് ഓപ്പൺഫോറമുണ്ടാവും.

15-ന് ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങും. കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസിൽ സജ്ജീകരിച്ച ഹെൽപ് ഡെസ്ക് മുഖേന ഓഫ് ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. https://regitsration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായും ഡെലിഗേറ്റാവാം.

മുതിർന്നവർക്ക് 300 രൂപയും വിദ്യാർഥികൾക്ക് 200 രൂപയുമാണ് ഫീസ്.

Top