ഓപ്പറേഷന്‍ തീയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡം; ഹിജാബ് ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ

 

 

തിരുവനന്തപുരം: ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ. ഓപ്പറേഷന്‍ തീയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡം.  ഓപ്പറേഷന്‍ തീയറ്ററില്‍ മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഐഎംഎ നിലപാട് വ്യക്തമാക്കി.

ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ കത്ത് ചര്‍ച്ചയായിരുന്നു. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ഥിനിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നല്‍കിയത്. 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാര്‍ഥിനികളുടെ ഒപ്പുകളോട് കൂടിയതായിരുന്നു കത്ത്. ഈ വിഷയം ദേശീയമാധ്യമങ്ങളിലടക്കം വാര്‍ത്തയാകുകയും ചെയ്തിരുന്നു.

ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് ലഭിച്ചത്. ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തല മറയ്ക്കാന്‍ തങ്ങളെ അനുവദിക്കാറില്ല, മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിര്‍ബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷന്‍ റൂം ചട്ടങ്ങള്‍ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഈ സാഹചര്യത്തില്‍ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ ആവശ്യം. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഐഎംഎ നിലപാട് വ്യക്തമാക്കിയത്.

 

 

Top