കോവിഡ് വ്യാപനം; അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചത് നീട്ടി ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് പടര്‍ന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ച നടപടി നീട്ടി ഇന്ത്യ.

ജൂലായ് 15 വരെയാണ് നീട്ടിയത്. എന്നാല്‍ ചരക്കുവിമാനങ്ങള്‍ക്ക് വിലക്കില്ല. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും പറക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച് 25-നാണ് ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ മെയ് 25-ന് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

അതേസമയം, വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി തേടിക്കൊണ്ടുള്ള വിവിധ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു.

Top