ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള ഇന്ന് അവസാനിക്കും; ‘എ ഹീറോ’ സമാപന ചിത്രം

പനാജി: 52-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. വൈകീട്ട് 4 മണിയ്ക്ക് ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ സമാപന ചടങ്ങുകൾ നടക്കും. അഷ്ഖർ ഫർഹാദിയുടെ എ ഹീറോ എന്ന ചിത്രമാണ് സമാപന ചിത്രം. ഒൻപത് ദിവസങ്ങൾ നീണ്ട മേളയിൽ 73 രാജ്യങ്ങളിൽ നിന്ന് 148 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. സുവർണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തിൽ 15 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

നിഖിൽ മഹാജൻ സംവിധാനംചെയ്ത ‘ഗോദാവരി’, നിപുൺ അവിനാഷ് ധർമാധികാരി സംവിധാനംചെയ്ത ‘മേ വസന്തറാവു’ (മറാഠി ചിത്രങ്ങൾ), എയ്മി ബറുവ സംവിധാനംചെയ്ത ദിമാസ ഭാഷാചിത്രമായ ‘സെംഖോർ’ എന്നിവയാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ചിത്രങ്ങൾ. ഇറാനിയൻ സംവിധായിക രക്ഷൻ ബനിതേമാദ്, ബ്രിട്ടീഷ് നിർമാതാവ് സ്റ്റീഫൻ വൂളെ, കൊളംബിയൻ സംവിധായകൻ സിറോ ഗരേര, ശ്രീലങ്കൻ സംവിധായകൻ വിമുഖി ജയസുന്ദര, സംവിധായകനും നിർമാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തത്. മികച്ച ചിത്രത്തിന് സുവർണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/ സംവിധായകൻ നടി നടൻ എന്നിവർക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും.

ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. സംവിധായകനും നടനുമായ എസ്.വി. രാജേന്ദ്ര സിങ് ബാബു അധ്യക്ഷനായ 12 അംഗ ജൂറിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ജയരാജ് സംവിധാനംചെയ്ത ‘നിറയെ തത്തകളുള്ള മരം’, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ എന്നിവയായിരുന്നു ഈ വിഭാഗത്തിലെ മലയാളചിത്രങ്ങൾ. പരമ്പ്രത ചതോപാധ്യായയുടെ ‘ആഭിജാൻ’ അടക്കം അഞ്ച് ബംഗാളി ചിത്രങ്ങളും, ‘ഗോദാവരി’, ഫ്യൂണറൽ എന്നിവ ഉൾപ്പെടെ അഞ്ച് മറാത്തി ചിത്രങ്ങളും കന്നഡയിൽനിന്നുള്ള നാല് ചിത്രങ്ങളും ഹിന്ദിയിൽനിന്ന് രണ്ട് ചിത്രങ്ങളും ഫീച്ചർ വിഭാഗത്തിൽ ഇടംനേടി. ഗുജറാത്തി, തെലുങ്ക്, ബോഡോ, മിഷിങ് ഭാഷകളിൽനിന്നായി ഓരോ ചിത്രം വീതവും ഈ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. കൂടാതെ മലയാളിയായ യദു വിജയകൃഷ്ണകുമാർ സംവിധാനം ചെയ്ത സംസ്‌കൃത ചിത്രം ഭഗവദജ്ജുകവും ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തി. 2022 -ലെ ഓസ്‌കർ പുരസ്‌കാരത്തിനായി ഇന്ത്യയിൽനിന്ന് നാമനിർദ്ദേശം ചെയ്ത കൂഴങ്കൾ, എയ്മി ബറുവയുടെ സെംഖോർ, ആനന്ദ് മഹാദേവന്റെ മറാത്തി ചിത്രം ബിറ്റർ സ്വീറ്റ് എന്നിവ മികച്ച അഭിപ്രായം നേടി.

ഹോമേജ് വിഭാഗത്തിൽ നടൻ നെടുമുടി വേണുവിന്റെ മാർഗം പ്രദർശിപ്പിച്ചു. റിട്രോസ്പെക്ടീവ് വിഭാഗത്തിൽ റഷ്യൻ സംവിധായകൻ ആന്ദ്രേ കൊഞ്ചലോവ്സ്‌കി, ഹംഗേറിയൻ സംവിധായകൻ ബെല ടാർ എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സ്പെഷ്യൽ ട്രിബ്യൂട്ട് വിഭാഗത്തിൽ മൺമറഞ്ഞ ഹോളിവുഡ് താരം ഷോൺ കോണറിയുടെ അഞ്ച് ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്.

ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്‌കോർസീസിയെയും ഹംഗേറിയൻ സംവിധായകൻ ഇസ്‌തെവൻ സാബോയെയും സത്യജിത്ത് റേ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിച്ചു. നടി ഹേമ മാലിനിയ്ക്കും ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂൺ ജോഷിയ്ക്കും ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദ ഇയർ പുരസ്‌കാരം നൽകി.

ഒടിടി പ്ലാറ്റ്ഫോമുകളുടെ നേതൃത്വത്തിൽ മേളയിൽ ആദ്യമായി മാസ്റ്റർക്ലാസുകളും സിനിമാ പ്രദർശനവും പ്രിവ്യൂകളും സംഘടിച്ചു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, വൂട്ട്, സീ ഫൈ, സോണി ലൈവ് തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് ഇതിൽ പങ്കാളികളായത്.

Top