അന്താരാഷ്ട്ര ക്രിക്കറ്റ് അംപയര്‍ റൂഡി കേര്‍സ്റ്റണ്‍ കാറപകടത്തില്‍ മരിച്ചു

കേപ്ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റിലെ അംപയറായിരുന്ന റൂഡി കേര്‍സ്റ്റന്‍ കാറപകടത്തില്‍ മരിച്ചു. 73 വയസ്സായിരുന്നു പ്രായം. കേപ്ടൗണില്‍ ഗോള്‍ഫ് മത്സരങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് തിരിക്കുമ്പോഴാണ് റൂഡി അപകടത്തില്‍ പെടുന്നത്. അദ്ദേഹത്തൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും അപകടത്തില്‍ മരിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

മരണവാര്‍ത്ത അദ്ദേഹത്തിന്റെ മകന്‍ റൂഡി കേര്‍സ്റ്റന്‍ ജൂനിയര്‍ സ്ഥിരീകിരിച്ചു. ”അദ്ദേഹം സുഹൃത്തുക്കളുമായി ഗോള്‍ഫ് ടൂര്‍ണമെന്റിന് പോയതായിരുന്നു. തിങ്കളാഴ്ച്ച മടങ്ങിവരാനായിന്നു അവരുടെ പദ്ധതി. എന്നാല്‍ മറ്റൊരു റൗണ്ട് കൂടി കളിച്ച് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.” മകന്‍ പറഞ്ഞു.

100 ടെസ്റ്റുകള്‍ നിയന്ത്രിച്ച അപൂര്‍വം അംപയര്‍മാരില്‍ ഒരാളാണ് കേര്‍സ്റ്റണ്‍. 108 ടെസ്റ്റുകളും 209 ഏകദിനങ്ങളുമാണ് അദ്ദേഹം നിയന്ത്രിച്ചത്. 14 ടി20 മത്സരങ്ങളിലും അദ്ദേഹം അംപയറായി. അടുത്തകാലം വരെ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ നിയന്ത്രിച്ച അംപയറും കേര്‍സ്റ്റണായിരുന്നു. പിന്നീട് അലീം ദാര്‍ കേര്‍സ്റ്റണെ മറികടന്നു.

സ്റ്റീവ് ബക്‌നര്‍ക്ക് ശേഷം 100ല്‍ കൂടുതല്‍ ടെസ്റ്റുകള്‍ നിയന്ത്രിക്കുന്ന അംപയറായി കേര്‍സ്റ്റണ്‍ മാറിയിരുന്നു. 1981ലാണ് കേര്‍സ്റ്റണ്‍ അംപയറിംഗ് കരിയര്‍ ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ റയില്‍വെ ജീവനക്കാരനായിരുന്നു അദ്ദേഹം. 2010ല്‍ അദ്ദേഹം വിരമിക്കുകയും ചെയ്തു.

ഹരാരെയില്‍ 2010 ജൂണ്‍ ഒമ്പതിന് സിംബാബ്‌വെ- ശ്രീലങ്ക മത്സരമാണ് കേര്‍സ്റ്റണ്‍ അവസാനമായി നിയന്ത്രിച്ച ഏകദിനം. അതേവര്‍ഷം ലീഡ്‌സില്‍ പാകിസ്ഥാന്‍- ഓസ്‌ട്രേലിയ ടെസറ്റ് മത്സരവും നിയ്ന്ത്രിച്ച് അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചു.

മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്, മുന്‍ പാകിസ്ഥാന്‍ താരങ്ങളായ സല്‍മാന്‍ ബട്ട്, വഖാര്‍ യൂനിസ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

Top