അന്താരാഷ്ട്ര പുസ്തകമേള റിയാദില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും

റിയാദ്: ലോകത്തിന്റെ നാനാഭാഗത്തു നിന്ന് പ്രസാധകര്‍ പങ്കെടുക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര പുസ്തകമേള റിയാദില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. റിയാദ് എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ട് മാളിലാണ് ഇത്തവണ മേള. മുന്‍ വര്‍ഷങ്ങളില്‍ റിയാദ് ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററിലായിരുന്നു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്നില്ല.

ഇത്തവണ ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെ നീളുന്ന മേളയില്‍ ലോകത്തെ പ്രമുഖരായ പുസ്തക പ്രസാധകര്‍ എല്ലാം പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന പ്രസാധകര്‍ എത്തുന്ന മേള സൗദി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍ കമ്മീഷന്‍ ആണ് സംഘടിപ്പിക്കുന്നത്. ഓരോ വര്‍ഷവും ഒരു വിദേശ രാജ്യം വിശിഷ്ടാതിഥി രാജ്യമായി ക്ഷണിക്കപ്പെടാറുണ്ട്. മുമ്പൊരിക്കല്‍ ഇന്ത്യയും വിശിഷ്ടാതിഥി രാജ്യമായിട്ടുണ്ട്. ഈ വര്‍ഷത്തെ വിശിഷ്ടാതിഥി രാജ്യം ഇറാഖ് ആണ്.

16 സാംസ്‌കാരിക മേഖലകളെ പ്രതിനിധീകരിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് മേള വേദിയാകും. വാടകയില്‍ 50 ശതമാനം ഇളവ്, കൊറിയര്‍ ചെലവ് പൂര്‍ണമായും വഹിക്കല്‍, ബുക്ക്‌ഫെയറില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഇ-സ്റ്റോര്‍, മുഴുവന്‍ പ്രസാധകര്‍ക്കും ഇ-സെയില്‍സ് പോയിന്റുകള്‍ അടക്കം ബുക്ക്‌ഫെയറില്‍ പങ്കെടുക്കുന്ന പ്രസാധകര്‍ക്ക് നിരവധി ഇളവുകള്‍ ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്ലേഷന്‍ കമ്മീഷന്‍ നല്‍കുന്നുണ്ട്.

ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ പ്രസാധകരുടെ സമ്മേളനം സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രിയും ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്ലേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ബദ്ര് ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു. സൗദിയില്‍ സംഘടിപ്പിക്കുന്ന ആദ്യ പ്രസാധക സമ്മേളനമാണിത്. സാഹിത്യ, സാംസ്‌കാരിക സെമിനാറുകളും കവിയരങ്ങുകളും കലാ, വായന, പ്രസാധന, വിവര്‍ത്തന മേഖലകളിലെ വൈവിധ്യമാര്‍ന്ന ശില്‍പശാലകളും മേളയില്‍ ഉണ്ടാവും.

 

Top