ചെര്‍ണോബിലെ ആണവോര്‍ജനിലയവുമായുള്ള ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ടു: ആണവോര്‍ജ ഏജന്‍സി

വിയന്ന: ചെര്‍ണോബിലെ ആണവോര്‍ജനിലയവുമായുള്ള ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. കഴിഞ്ഞ ഒരാഴ്ചയായി ചെര്‍ണോബിലെ ആണവോര്‍ജ നിലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഒന്നും ഏജന്‍സിക്ക് ലഭിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ ഗ്രോസി അറിയിച്ചു. ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമമല്ലെങ്കിലും കഴിഞ്ഞ ഒരാഴ്ച മുമ്പ് വെര സുരക്ഷാ വിവരങ്ങള്‍ കിട്ടിയിരുന്നു. സുരക്ഷാ വിവരങ്ങള്‍ നിലച്ചോതോടെ കടുത്ത ആശങ്കയിലാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി.

ആണവ ദുരന്തത്തിന് ശേഷം 1986 മുതല്‍ അടച്ചിട്ടിരിക്കുകയാണ് ചെര്‍ണോബിലെ ആണവോര്‍ജ നിലയം. എങ്കിലും കൃത്യമായ സുരക്ഷാ വിവരങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് ലഭിച്ചിരുന്നു. പ്രവര്‍ത്തനം ഇല്ലെങ്കിലും ആണവ വികിരണത്തിന്റെ തോത് അടക്കം നിര്‍ണായക വിവരങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്.എന്നാല്‍ വിവരങ്ങള്‍ ലഭിക്കുന്നത് ഒരാഴ്ചയായി നിലച്ചതോടെ കടുത്ത ആശങ്കയുണ്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക്. പ്രവര്‍ത്തനം ഇല്ലെങ്കിലും 200 സുരക്ഷാ ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 2000 ആളുകളും ഇവിടങ്ങളിലായി ഉണ്ട്. ആണവ വികിരണത്തിന്റെ തോത് , ഇവരുടെ സുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത ആശങ്കയാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പങ്കുവച്ചിരിക്കുന്നത്.

റഷ്യ യുക്രെയ്‌നിലെ യുദ്ധം തുടങ്ങിയ ശേഷം റഷ്യന്‍ സൈന്യം ആണവ നിലയം പിടിച്ചെടുത്തിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ചെര്‍ണോബിലെ ആണവോര്‍ജ നിലയം. വിവരം ലഭിക്കാത്തതിനെ കുറിച്ച് പ്രതികരിക്കാന്‍ പക്ഷേ റഷ്യ തയാറായിട്ടില്ല

 

Top