അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാര്‍; മുല്ല മുഹമ്മദ് ഹസന്‍ സര്‍ക്കാരിനെ നയിക്കും

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍. മുല്ല മുഹമ്മദ് ഹസന്‍ അഫ്ഗാനിസ്താനിലെ പുതിയ പ്രധാനമന്ത്രിയാകും. മുല്ല ബരാദര്‍ ഉപപ്രധാനമന്ത്രിയും ഒപ്പം വിദേശകാര്യ വകുപ്പിന്റെ ചുമതലയും വഹിക്കും. ഇടക്കാല പ്രതിരോധമന്ത്രിയായി യാക്കൂബ് മുജാഹിദിനേയും ആഭ്യന്തര മന്ത്രിയായി സിറാജുദിന്‍ ഹഖാനിയെയും നിയമിച്ചു. ദീര്‍ഘനാളായി തുടരുന്ന താലിബാന്റെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കാണ് ഇതിലൂടെ വിരാമമായിരിക്കുന്നത്.

യു.എന്നിന്റെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് മുല്ല മുഹമ്മദ് ഹസന്‍ എന്നുള്ളത് ശ്രദ്ധേയമാണ്. താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ താലിബാന്‍ നിര്‍ബന്ധിതരായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തര്‍ക്കം പരിഹരിക്കാന്‍ പാക് ഇടപെടലിന്റെ കൂടെ ഭാഗമായാണ് അധികം പരിചിതനല്ലാത്ത ഒരു നേതാവിനെ താലിബാന്‍ തിരഞ്ഞെടുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താലിബാനിലെ ഒന്നിലധികം വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണമാണ് അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം വൈകിയത്.

Top