മോറട്ടോറിയം കാലയളവിലെ പലിശ; കൂടുതല്‍ ഇളവുകളില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടവിന് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും. കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തു. രണ്ട് കോടിക്ക് മുകളില്‍ വായ്പ ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ കഴിയില്ല. സാമ്പത്തിക നയ രൂപീകരണത്തിന് ഉള്ള അധികാരം സര്‍ക്കാരിന് ആണെന്നും സത്യവാങ് മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയ കാലയളവില്‍ രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ഗരീബ് കല്യാണ്‍, ആത്മ നിര്‍ഭര്‍ തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകള്‍ക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ വിവിധ മേഖലകള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ കഴിയില്ല. കേന്ദ്ര മന്ത്രി സഭാ യോഗം പരിഗണിച്ച ശേഷമേ ഉത്തരവ് ഇറക്കാന്‍ കഴിയു എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും, ബാങ്കിങ് മേഖലയെയും ബാധിക്കുന്ന വിഷയം ആയതിനാല്‍ നയപരമായ തീരുമാനം എടുക്കാന്‍ ഉള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് ആണെന്നും അതില്‍ കോടതി ഇടപെടരുത് എന്നും ധനകാര്യ മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top