മെസ്സി ഇഫക്റ്റ്; ചരിത്രത്തിലാദ്യമായി ഇന്റര്‍ മിയാമി ലീഗ് കപ്പ് ഫൈനലില്‍

ഫ്‌ളോറിഡ: സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ കരുത്തില്‍ ഇന്റര്‍ മിയാമിയ്ക്ക് തകര്‍പ്പന്‍ വിജയം. ഇതാദ്യമായി ലീഗ്‌സ് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്റര്‍ മയാമി. സെമി ഫൈനലില്‍ ഫിലാഡല്‍ഫിയ യൂണിയനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്റര്‍ മിയാമി 2023 ലീഗ്‌സ് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലിലെത്തിയതോടെ ഇന്റര്‍ മിയാമി 2024 കോണ്‍കകാഫ് ചാമ്പിയന്‍സ് കപ്പിന് യോഗ്യത നേടി. ഇതാദ്യമായാണ് ഇന്റര്‍ മിയാമി ചാമ്പിയന്‍സ് കപ്പിന് യോഗ്യത നേടുന്നത്.

മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മാര്‍ട്ടിനെസിലൂടെ ഇന്റര്‍ മിയാമി ലീഡെടുത്തു. മത്സരം തുടങ്ങി 20-ാം മിനിറ്റില്‍ മെസ്സി ടീമിനായി ഗോളടിചു. ഇന്റര്‍ മയാമിയ്ക്കായി അരങ്ങേറിയതിനുശേഷം ആറുമത്സരങ്ങളില്‍ നിന്നായി മെസ്സി നേടുന്ന ഒന്‍പതാം ഗോളാണിത്. ലോങ് റേഞ്ചില്‍ നിന്നുള്ള മെസ്സിയുടെ ഗ്രൗണ്ടര്‍ ഗോള്‍കീപ്പറെ നിസ്സഹായനാക്കി പോസ്റ്റിന്റെ വലത്തേമൂലയില്‍ പതിച്ചു.

പിന്നാലെ ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ജോര്‍ഡി ആല്‍ബ ഇന്റര്‍ മയാമിയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 73-ാം മിനിറ്റില്‍ ബെഡോയ ഒരു ഗോള്‍ ഫിലാഡല്‍ഫിയയ്ക്ക് വേണ്ടി തിരിച്ചടിച്ചെങ്കിലും 84-ാം മിനിറ്റില്‍ റൂയിസിലൂടെ ഇന്റര്‍മയാമി നാലാം ഗോളടിച്ചു. ഇതോടെ അനായാസ വിജയത്തോടെ ഇന്റര്‍ മയാമി ഫൈനലിലേക്ക് മുന്നേറി. ഫൈനലില്‍ മോണ്ടെറിയോ നാഷ്വില്ലെയോ ആയിരിക്കും ഇന്റര്‍മിയാമിയുടെ എതിരാളി.

മെസ്സിയുടെ വരവോടെ ടീം അടിമുടി മാറി. മേജര്‍ സോക്കര്‍ ലീഗില്‍ വളരെ മോശം പ്രകടനം പുറത്തെടുത്തിരുന്ന ടീം മെസ്സിയുടെ വരവോടെ കുതിപ്പ് തുടങ്ങി. മെസ്സി ടീമിലെത്തിയ ശേഷം ഇന്റര്‍ മയാമി ഒരു മത്സരത്തില്‍പ്പോലും പരാജയപ്പെട്ടിട്ടില്ല. ലീഗ്‌സ് കപ്പില്‍ നിലവില്‍ മെസ്സിയാണ് ഗോള്‍വേട്ടക്കാരില്‍ ഒന്നാമത്.

Top