ലീഗ്‌സ് കപ്പ് ലക്ഷ്യമിട്ട് ലിയോണല്‍ മെസിയുടെ ഇന്റര്‍ മയാമി ഇറങ്ങും; മത്സരം പുലര്‍ച്ചെ

മയാമി: ലീഗ്‌സ് കപ്പ് ലക്ഷ്യമിട്ട് ലിയോണല്‍ മെസിയുടെ ഇന്റര്‍ മയാമി ഇന്നിറങ്ങും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക് നടക്കുന്ന ഫൈനലില്‍ നാഷ്‌വില്ലെയാണ് എതിരാളി. ഇന്റര്‍ മയാമി ക്ലബിന്റെ ചരിത്രത്തിലെ ആ സുവര്‍ണ നിമിഷം ഒറ്റ ജയം മാത്രമകലെ. ആദ്യ കിരീടം തേടി ലീഗ്‌സ് കപ്പിന്റെ ഫൈനലില്‍ ഇന്റര്‍ മയാമി നാഷ്‌വില്ലെ എസ്‌സിയെ നേരിടും. മയാമി ഇതിനെല്ലാം കടപ്പെട്ടിരിക്കുന്നത് ലിയോണല്‍ മെസിയെന്ന മഹാ മന്ത്രികനോട്. തുടരെ പതിനൊന്ന് മത്സരങ്ങളില്‍

ജയമില്ലാതെ പതറിയ ടീം മെസി വന്നതിന് ശേഷമുള്ള ആറ് കളിയിലും ജയിച്ചു. അതും ഇന്നോളമില്ലാത്ത തരത്തില്‍ വന്‍ മാര്‍ജിനുകളില്‍. ആറ് കളിയില്‍ ഒന്പത് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും മെസി തന്നെ. സെര്‍ജിയോ ബുസ്‌ക്വേറ്റ്‌സ്, ജോര്‍ഡി ആല്‍ബ, റോബര്‍ട്ട് ടെയ്‌ലര്‍, ജോസഫ് മാര്‍ട്ടിനസ് എന്നിവരും കൂടി ചേരുന്‌പോള്‍ മയാമിയുടെ കരുത്ത് കൂടും. നാഷ്‌വില്ലെയും ചില്ലറക്കാരല്ല. മേജര്‍ ലീഗ് സോക്കറിലെ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഇന്റര്‍ മയാമി പതിനഞ്ചാം സ്ഥാനത്ത് കിടക്കുന്ന പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട് നാഷ്‌വില്ലെ.

മയാമിക്കെതിരായ നേര്‍ക്ക് നേര്‍ പോരാട്ടങ്ങളിലും നാഷ്‌വില്ലെക്ക് മുന്‍തൂക്കം. മുന്പ് ഏറ്റുമുട്ടിയ എട്ട് കളികളില്‍ നാലെണ്ണെത്തില്‍ നാഷ്‌വില്ലെ ജേതാക്കളായപ്പോള്‍ രണ്ട് ജയം ഇന്റര്‍ മയാമിക്ക്. മറ്റ് രണ്ട് കളികളില്‍ സമനിലയിലുമായി. തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ അദ്ദേഹം ഗോള്‍ നേടി.

ഇന്ത്യയില്‍ മത്സരം ടെലിവിഷനിലൂടെ കാണാനാവില്ല. ലൈവ് സ്ട്രീമിംഗിലും അപ്പിള്‍ ടിവിയിലൂടെ മാത്രമെ മത്സരം കണാനാവു. മേജര്‍ ലീഗ് സോക്കറിന്റെ എക്‌സ് (മുന്‍പ് ട്വിറ്റര്‍) അക്കൗണ്ടിലൂടെയും മത്സരവിവരങ്ങള്‍ തത്സമയം ആരാധകര്‍ക്ക് അറിയാനാവും.

Top