ബിജെപി എം.എല്‍.എയുടെ മകളെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി

ബറേലി: അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതില്‍ അച്ഛനില്‍നിന്ന് ഭിഷണിയുണ്ടെന്ന് ആരോപിച്ച ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി. അലഹബാദ് ഹൈക്കോടതിക്കു സമീപത്തുനിന്നാണ് ബിജെപി എം.എല്‍.എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്ര, ഭര്‍ത്താവ് അജിതേഷ് കുമാര്‍ എന്നിവരെ ഒരു സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. ആഗ്ര ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കറുത്ത എസ്.യു.വി കാറിലെത്തിയ സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

സംഭവത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ദലിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് അച്ഛനില്‍നിന്ന് വധഭീഷണിയുണ്ടെന്ന് നേരത്തെ സാക്ഷി ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ബിതാരി ചെയിന്‍പുര്‍ എം.എല്‍.എ രാജേഷ് മിശ്രയാണ് സാക്ഷിയുടെ പിതാവ്. തങ്ങള്‍ക്കോ ഭര്‍ത്താവിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ അച്ഛനും സഹായികളായ ഭര്‍ത്തോള്‍, രാജീവ് റാണ എന്നിവരായിരിക്കുമെന്നും സാക്ഷി ഫെയ്‌സ്ബുക്കില്‍ വന്ന ലൈവില്‍ ആരോപിച്ചിരുന്നു.

അതേസമയം മകളുടെ വിവാഹത്തെ എതിര്‍ത്തിട്ടില്ലെന്നാണ് രാജേഷ് മിശ്ര ഇതിനോട് പ്രതികരിച്ചത്. മകളുടെ ഭര്‍ത്താവ് അജിതേഷിന് വരുമാനം കുറവാണെന്നും അവര്‍ തമ്മില്‍ ഒന്‍പത് വയസിന്റെ വ്യത്യാസം ഉണ്ടെന്നും ഇക്കാര്യങ്ങിള്‍ തനിക്ക് ഉത്കണ്ഠയുണ്ടെന്നും രാജേഷ് മിശ്ര പറഞ്ഞിരുന്നു. മകളെയും ഭര്‍ത്താവിനെയും വീട്ടില്‍ തിരികെക്കൊണ്ടുവരാന്‍ തന്‍ പാര്‍ട്ടിയുടെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചിരുന്നു.

Top