മോദിയുടെ മണ്ഡലത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് !

ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ ത്വയ്ബ ഭീകര സംഘടന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തിനായി ഭീകരര്‍ വാരാണസിയില്‍ രഹസ്യ താവളം ഒരുക്കിയതായും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലഷ്‌കര്‍ ഭീകരര്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ പലപ്പോഴായി വാരാണസിയിലെത്തി ആക്രമണത്തിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയതായാണ് ഇന്റലിജന്‍സ് പറയുന്നത്. ഉമര്‍ മദനി എന്ന ഭീകരന്റെ പേരും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ക്കൊപ്പം നേപ്പാള്‍ സ്വദേശിയായ മറ്റൊരാളുമുണ്ടെന്നാണ് വിവരം. കഴിഞ്ഞ മെയ് മാസത്തില്‍ ഇവര്‍ നാലുദിവസത്തോളം വാരാണസിയില്‍ താമസിച്ചിരുന്നുവെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ വ്യാപിപ്പിക്കാനും ആക്രമണങ്ങള്‍ നടത്താനുമുള്ള പദ്ധതികള്‍ ഈ ദിവസങ്ങളില്‍ ആസൂത്രണം ചെയ്തിരിക്കാമെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മെയ് ഏഴുമുതല്‍ 11 വരെയാണ് ഇവര്‍ വാരാണസിയിലെ ഒരു വിശ്രമകേന്ദ്രത്തില്‍ താമസിച്ചിരുന്നത്. ഈ ദിവസങ്ങള്‍ക്കിടെയില്‍ ഉമര്‍ മദനി നിരവധി ആളുകളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.ലഷ്‌കറിലേക്ക് ഇന്ത്യയില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനിയാണ് ഉമര്‍ മദ്‌നി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ വന്‍ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top