ചൈനയില്‍ വീണ്ടും ക്ലോണിംഗ് വിവാദം ;രോഗിയാക്കിയ കുരങ്ങില്‍ നിന്ന് 5 കുട്ടികളെ ക്ലോണ്‍ ചെയ്തു

ബെയ്ജിങ്: ചൈനയില്‍ വീണ്ടും ക്ലോണിംഗ് വിവാദം. ജീനുകളില്‍ മാറ്റം വരുത്തി മനുഷ്യശിശുക്കളെ ജനിപ്പിച്ചതിനു പിന്നാലെ അല്‍സ്ഹൈമേഴ്സ്, വിഷാദരോഗം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ജീനുകളുമായി 5 കുരങ്ങുകളെ ശാസ്ത്രകാരന്മാര്‍ ക്ലോണ്‍ ചെയ്തു. ജനിതകമാറ്റം വരുത്തിയ കുരങ്ങില്‍ നിന്നാണ് ഗവേഷണാവശ്യത്തിന് എന്നപേരില്‍ ഇവയെ ജനിപ്പിച്ചത്.

ജീവികളുടെ ദൈനംദിനപ്രവര്‍ത്തനത്തിനു കാരണമായ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന സര്‍ക്കേഡിയന്‍ റിഥത്തില്‍ തകരാറുള്ള കുരങ്ങില്‍ നിന്നാണു കുട്ടികളെ സൃഷ്ടിച്ചത്. വിഷാദരോഗം, നിദ്രാരോഗങ്ങള്‍, പ്രമേഹം, അല്‍സ്ഹൈമേഴ്സ് തുടങ്ങിയവയ്ക്കു വഴിവയ്ക്കുന്ന ഈ തകരാര്‍ പരീക്ഷണത്തിന് ഇരയാക്കിയ കുരങ്ങില്‍ ജീന്‍ എഡിറ്റിങ്ങിലൂടെ വരുത്തി. ആ ജീവിയില്‍ നിന്ന് ക്ലോണിങ്ങിലൂടെ ജനിപ്പിച്ച സന്തതികളിലേക്കും രോഗങ്ങള്‍ പടരും. ഷാങ്ഹായിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയന്‍സിലായിരുന്നു പരീക്ഷണം.

എന്നാല്‍ ചൈനയുടെ ഈ പുതിയ പരീക്ഷണത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഇത്തരം അസുഖങ്ങളെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നതിന് പരീക്ഷണം ഉപകാരപ്രദമാകുമെന്നാണ് ശാസ്ത്രകാരന്മാരുടെ നിലപാട്. ഒരേ ജനിതകനിലയായതിനാല്‍ കൂടുതല്‍ കൃത്യതയോടെ ഫലവും ലഭിക്കും.

നേരത്തെ എലികളിലും ഈച്ചകളിലുമൊക്കെയായിരുന്നു ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇവ മനുഷ്യരില്‍ നിന്നു ജനിതകപരമായി ഏറെ വ്യത്യസ്തമാണ്. ജീന്‍ എഡിറ്റിങ് വഴി ഇരട്ടക്കുട്ടികള്‍ ജനിച്ചതോടെയാണു ചൈനയുടെ ജനിതകശാസ്ത്ര മേഖല കുപ്രസിദ്ധി നേടിയത്. ഈ ഗവേഷണത്തിനു നേതൃത്വം വഹിച്ച ഹീ ജാന്‍ക്വി എന്ന ശാസ്ത്രജ്ഞന്‍ വിചാരണ നേരിടുകയാണ്.

Top