കേന്ദ്രസേനയെ അപമാനിച്ചു; മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വി മുരളീധരന്‍

കൊച്ചി: കേന്ദ്ര സുരക്ഷയുള്ള ആര്‍എസ്എസുകാരുടെ പട്ടികയിലേക്കാണ് ഗവര്‍ണര്‍ പോകുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രസേനയെ അപമാനിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്ന് വി മുരളീധരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും അമൃതാനന്ദമയിക്കും വെള്ളാപ്പള്ളി നടേശനും സംരക്ഷണം ഒരുക്കുന്നത് സിആര്‍പിഎഫ് ആണ്. ഇവരെല്ലാം എന്ന് മുതലാണ് ആര്‍എസ്എസ് ആയത്. സിആര്‍പിഎഫ് രാജ്യത്തിന് അഭിമാനമാണെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പിണറായിയുടെ പരാമര്‍ശം കേരളത്തിന് അപമാനമാണ്. ഇങ്ങനെയൊരാളെ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി ചുമക്കാന്‍ മലയാളിക്ക് അപമാനമാണ്. മോദിയോടുള്ള വിരോധം സേനയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നിലയിലേക്ക് മാറി. മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും വി മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിന് കൂട്ട് നില്‍ക്കാത്തതിനാലാണ് ഗവര്‍ണറോട് വിരോധം കാണിക്കുന്നത്. റോഡ് സൈഡില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്നത് പ്രശ്നമല്ല. വാഹനത്തിന് നേരെ വന്നപ്പോളാണ് ഗവര്‍ണര്‍ ഇറങ്ങിയത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ പോലെ ജീവന്‍രക്ഷാ ദൗത്യം ചെയ്തിട്ടില്ലല്ലോയെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

ആഭ്യന്തരമന്ത്രി ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റിയില്ല. അഖിലേന്ത്യ തലത്തില്‍ രാഹുല്‍ ഗാന്ധിയും യെച്ചൂരിയും തമ്മിലുള്ള ധാരണയാണ് കേരളത്തില്‍ പിണറായിയും വിഡി സതീശനും തമ്മില്‍. അവിയല്‍ മുന്നണിക്കൊപ്പം പോകേണ്ടെന്ന് നിതീഷ് കുമാറിന് തോന്നിയെങ്കില്‍ കുറ്റം പറയാന്‍ പറ്റുമോയെന്നും വി മുരളീധരന്‍ ചോദിച്ചു. വിഡി സതീശന്‍ പത്മ അവാര്‍ഡ് അന്വേഷിച്ച് നടക്കാതെ മാസപ്പടി അന്വേഷിക്കണം. പത്മ അവാര്‍ഡ് ലഭിക്കുന്നത് രാജ്യത്ത് ആദരിക്കപ്പെടേണ്ടവര്‍ക്ക്. പത്മ പുരസ്‌കാരം നല്‍കുന്നതിലെ മാനദണ്ഡങ്ങളില്‍ മാറ്റം വന്നു. ഇപ്പോള്‍ പത്മ ലഭിക്കുന്നത് സാധാരണക്കാര്‍ക്കാണ്. കേരളത്തില്‍ അര്‍ഹരായ നിരവധിപേര്‍ ഇനിയുമുണ്ടെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top