ചോദ്യത്തിലൂടെ അവഹേളിച്ചു; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭ സമ്മേളനത്തില്‍ നിന്ന് ആദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി. ചോദ്യോത്തരവേളയില്‍ ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ വാക്കൗട്ട്. സഭ സമ്മേളനം തുടങ്ങിയ ശേഷം പല വിഷയങ്ങളിലും ഭരിക്കുന്ന ഇടതുപക്ഷവുമായി കൊമ്പുകോര്‍ത്തെങ്കിലും വാക്കൗട്ട് നടത്താതെ നടപടികളുമായി സഹകരിക്കുകയായിരുന്നു പ്രതിപക്ഷം.

പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുര്‍ബലപ്പെടുത്തുന്നുവെന്ന പരാമര്‍ശം ചോദ്യത്തില്‍ വന്നതാണ് വിവാദമായത്. ആലത്തൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ ഡി പ്രസേനന്‍ ആണ് വിവാദ ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല.

സംസ്ഥാനത്ത് ഓഖി, നിപാ, പ്രളയം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ദുര്‍ബലപ്പെടുത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കങ്ങള്‍ക്കിടയിലും ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാമോ ? ഇതായിരുന്നു വിവാദമായ ചോദ്യം.

ചോദ്യം അനുവദിച്ചത് ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിന്റെ വീഴ്ചയാണെന്നും റൂള്‍സ് ഓഫ് പ്രൊസീജ്യറിന്റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു

 

Top