ചൈനയ്ക്ക് ബദൽ … ഇന്ത്യയ്ക്കു മുഖ്യ പങ്കാളിത്തമുള്ള പട്ടുപാതയുമായി അമേരിക്ക

വാഷിങ്ടൻ: ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുമ്പോൾ ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി അമേരിക്ക.

ചൈന നിർമ്മിക്കുന്ന പട്ടുപാതയ്ക്കു ബദലായി ഇന്ത്യയ്ക്കു മുഖ്യ പങ്കാളിത്തമുള്ള പുതിയ പട്ടുപാതയുമായി അമേരിക്ക രംഗത്തെത്തി. ദക്ഷിണ, ദക്ഷിണപൂർവേഷ്യ മേഖലയിൽ കാര്യമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് രണ്ട് പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് യുഎസ് പുനരുജ്ജീവിപ്പിക്കുന്നത്.

2011 ജൂലൈയിൽ ചെന്നൈയിൽ വച്ച് അന്നത്തെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പിന്നീട് അവ നിർജീവമായി. പുതിയ പട്ടുപാതയും ദക്ഷിണ, ദക്ഷിണപൂർവേഷ്യ മേഖലയ്ക്കായി ഇൻഡോ – പസെഫിക് സാമ്പത്തിക ഇടനാഴി പദ്ധതിയുമാണ് ഹിലറി അന്നു പ്രഖ്യാപിച്ചത്.

ഇരു പദ്ധതികളിലും ഇന്ത്യയ്ക്കു നിർണായക പങ്കു നിർവഹിക്കാനാകും. ട്രംപ് ഭരണകൂടത്തിന്റെ വാർഷിക ബജറ്റ് വിവരങ്ങളുടെ രൂപരേഖ ചൊവ്വാഴ്ച പുറത്തുവന്നിരുന്നു. ഇതിൽ ഈ പദ്ധതികൾ പുനരുജ്ജീവിപ്പിക്കുന്നതായി വ്യക്തമാക്കുന്നുണ്ട്.

പുതിയ പട്ടുപാത (എൻഎസ്ആർ) പദ്ധതിയിൽ അഫ്ഗാനിസ്ഥാനെയും അയൽരാജ്യങ്ങളെയുമാണു ലക്ഷ്യമിടുന്നത്. അഫ്ഗാൻ ജനതയ്ക്കു പുതിയൊരു ജീവിതം നൽകി സ്വന്തം കാലിൽനിൽക്കാൻ പ്രാപ്തരാക്കാനാണ് അമേരിക്കയുടെ ശ്രമം. ഇന്‍ഡോ – പസെഫിക് സാമ്പത്തിക ഇടനാഴി പദ്ധതിയിൽ ദക്ഷിണേഷ്യയെയും ദക്ഷിണപൂർവേഷ്യയെയും ബന്ധിപ്പിക്കുകയാണു ലക്ഷ്യം.

ഒരു പാത ഒരു ദേശം (ഒബിഒആർ) പദ്ധതിയിലൂടെ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യൻ മഹാസമുദ്രത്തിലൂടെയും ഏഷ്യൻ രാജ്യങ്ങളിലൂടെയും ചരക്ക് എത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. പാക്ക് അധിനിവേശ കശ്മീരിലെ ഗിൽജിത്ത് – ബാൾട്ടിസ്ഥാൻ പ്രദേശത്തുകൂടിയാണ് ഇതിലൊരു പദ്ധതി കടന്നുപോകുന്നത്. ഇതേത്തുടർന്ന് ഇന്ത്യ ചൈനയുടെ പട്ടുപാത പദ്ധതിയോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Top