സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ സർക്കാർ; ഇന്നും നാളെയും പരിശോധന

തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേൻമ ഉറപ്പാക്കാൻ അടിയന്തര ഇടപെടലുമായി സർക്കാർ. സ്കൂൾതലത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തും. ആരോഗ്യ-വിദ്യാഭ്യാസ- ഭക്ഷ്യവകുപ്പുകൾ ഏകോപിപ്പിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും.

സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ഭക്ഷ്യവിഷബാധ ഉണ്ടായ പശ്ചാത്തലത്തിലാണ് പരിശോധനകൾ ശക്തമാക്കുന്നത്. ഇന്നും നാളെയുമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പരിശോധനകൾ നടക്കും. പാചകപ്പുര, ഉച്ച ഭക്ഷണ സാമഗ്രികൾ, പാത്രങ്ങൾ, വാട്ടർടാങ്ക്, ശുചിമുറികൾ തുടങ്ങിയവയുടെ സ്ഥിതി വിലയിരുത്തും. ജനപ്രതിനിധികളും വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഉച്ചഭക്ഷണ സമയം കുട്ടികൾക്കൊപ്പം ചെലവഴിക്കും. പാചകതൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകും. മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന ജലവിഭവ വകുപ്പുമായി ചേർന്ന് ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും.

ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എല്ലാ സ്കൂളുകളിലെയും അരിയുടെ ഗുണനിലവാരം ഉറപ്പുവരുത്തും. കുട്ടികൾക്ക് ആരോഗ്യപ്രശ്നമുണ്ടായത് അരിയിലൂടെയാണെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ സ്കൂളുകളിൽ ഇന്ന് ഭക്ഷ്യമന്ത്രിയും തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയും നേരിട്ടെത്തും. പകർച്ചവ്യാധികൾ വ്യാപിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് വെള്ളിയാഴ്ചകളിൽ ഡ്രൈ ഡേ ആയി ആചരിക്കാനും തീരുമാനമായി.

Top