ശ്രീനിവാസന്‍ വധം: പാലക്കാട്ടെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ പരിശോധന

SDPI

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ പൊലീസിന്റെ വ്യാപക പരിശോധന. പട്ടാമ്പിയിലെ എസ്ഡിപിഐ സ്വാധീന മേഖലകളിലെ ഓഫിസുകളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ശ്രീനിവാസൻ കൊലക്കേസ് പ്രതികൾ പാലക്കാട് പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വ്യാപക പരിശോധനകൾ നടത്തിയത്. പട്ടാമ്പി സ്വദേശിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന വിവരവും പൊലീസിന് മുന്നിലുണ്ട്.

ശ്രീനിവാസൻ വധത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. കേസിൽ രണ്ട് പേർ കൂടി അൽപ സമയം മുൻപ് പൊലീസിന്റെ പിടിയിലായിരുന്നു. കസ്റ്റഡിയിലെടുത്ത ഇഖ്ബാൽ, ഫയാസ് എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയാളി സംഘത്തിലെ അഞ്ച് പേരെക്കുറിച്ച് കൃത്യമായി വിവരം ലഭിച്ചെന്നും ഐജി അശോക് യാദവ് അറിയിച്ചു.

ശ്രീനിവാസൻ വധക്കേസിലെ പ്രധാന പ്രതികൾ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ് ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. സുബൈർ വധക്കേസ് പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ ഉടൻ അപേക്ഷ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്നലെ പിടിയിലായ മൂന്ന് പേർ ശംഖുവാരത്തോട് സ്വദേശികളാണ്. ഗൂഢാലോചനയിൽ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത്. ഇതിലൊരാൾ കൃത്യം നടക്കുമ്പോൾ മേലാമുറിയിലെത്തിയിരുന്നു. കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പേരെ കോടതി റിമാന്റ് ചെയ്തു. ബിലാൽ,റിസ്വാൻ,സഹദ്,റിയാസുദ്ദീൻ എന്നിവരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.

Top